കടുത്ത വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് തിരിച്ചടിയായി സംസ്ഥാനത്ത് ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ഉപഭോഗം കുതിച്ചുയരുന്ന പീക്ക് ഹവറുകളിൽ ലോഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെ ഈ നീക്കം. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. ഓരോ പ്രദേശത്തെയും വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാനാണ് സാധ്യത.
സംസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണമായ ചൂടും വൈദ്യുതി ഉപഭോഗത്തിലെ റെക്കോർഡ് വർധനവുമാണ് കെഎസ്ഇബിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. നിലവിൽ വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ബോർഡിന്റെ നിലപാട്. പലയിടങ്ങളിലും അപ്രഖ്യാപിത പവർകട്ട് ജനരോഷത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഇപ്പോൾ ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിൽ നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരം സാധ്യമാകുന്ന ഇടങ്ങളിൽ മുൻകൂട്ടി എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കാനും ബോർഡ് ശ്രമിക്കും.
പുറത്തുനിന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നുണ്ടെങ്കിലും പീക്ക് സമയത്തെ അമിത ഭാരം ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറിന് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പ്രാദേശികമായി ലോഡ് കുറയ്ക്കുന്നത്. പീക്ക് സമയങ്ങളിൽ എസി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ അമിത വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കി ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. ചൂട് കുറയാതെയും മഴ ലഭിക്കാതെയും വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് ഉടൻ മോചനമുണ്ടാകില്ലെന്നാണ് സൂചന. വരും ദിവസങ്ങളിലും ഉപഭോഗം നിയന്ത്രിക്കാനായില്ലെങ്കിൽ പവർകട്ട് സമയം വർധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.










