പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി പുതിയ എംഎൽഎമാർക്കെതിരെ കടുത്ത വിമർശനവുമായി എ.എൻ. ഷംസീർ. പുതുമുഖങ്ങളായ ജനപ്രതിനിധികൾ നിയമസഭാ നടപടികളെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും സഭയ്ക്കകത്ത് സമയം ചെലവഴിക്കാൻ ഇവർക്ക് മടിയാണെന്നുമാണ് ഷംസീർ തുറന്നടിച്ചത്. സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക പരിപാടികളിലൊന്നിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ ഉപദേശം.
സീനിയർ അംഗങ്ങൾ സഭയിൽ കാണിക്കുന്ന അച്ചടക്കവും താൽപ്പര്യവും പുതിയ ആളുകൾക്കില്ലെന്ന് ഷംസീർ കുറ്റപ്പെടുത്തി. “പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല. വെറുതെ പുസ്തകം വായിച്ച് സഭാ നടപടികൾ പഠിച്ചിട്ട് കാര്യമില്ല. സഭയിലിരുന്ന് തന്നെ അത് പഠിക്കണം. പലരും സഭയിലിരിക്കുന്നില്ല എന്ന വിമർശനം എനിക്കുണ്ട്. ഇതിൽ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ല. രണ്ട് മുന്നണിയിലെയും പുതുമുഖങ്ങളുടെ അവസ്ഥ ഒരുപോലെയാണ്,” ഷംസീർ പറഞ്ഞു. സീനിയറായിട്ടുള്ള ആളുകൾ ഇപ്പോഴും സഭയിൽ കൃത്യമായി ഇരിക്കാറുണ്ടെന്നും അവരെ കണ്ടുപഠിക്കാൻ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ സാമാജികരോട്, സഭയെ ഗൗരവമായി എടുക്കാൻ തയ്യാറാകണമെന്ന വലിയ ഉപദേശമാണ് തനിക്ക് നൽകാനുള്ളതെന്ന് ഷംസീർ വ്യക്തമാക്കി. സഭാ നടപടികളിൽ സജീവമാകുകയും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിന് പകരം സഭയ്ക്ക് പുറത്ത് സമയം ചെലവഴിക്കുന്ന രീതി ശരിയല്ലെന്ന കർശന താക്കീതാണ് സ്പീക്കർ നൽകിയിരിക്കുന്നത്.










