കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനം. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി ഓരോ പ്രദേശത്തും 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി തടസ്സപ്പെടും. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുക. പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 30 മിനിറ്റിൽ താഴെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്ക് അധികൃതർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ക്രമാതീതമായി വർധിക്കുന്നത് പ്രസരണ വിതരണ മേഖലയെയും നാഷണൽ ഗ്രിഡിന്റെ സുരക്ഷയെയും ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി. നിലവിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി പ്രതിസന്ധി പരിഹരിക്കുന്നത്. എന്നാൽ ഉപഭോഗം പരിധി വിടുന്ന സാഹചര്യത്തിൽ ഗ്രിഡ് തകരാറിലാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം അനിവാര്യമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രാത്രി 10 മണിക്ക് ശേഷമുള്ള എസി ഉപയോഗം ഉൾപ്പെടെയുള്ളവ ഉപഭോഗം കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്. ഗ്രിഡ് ഫ്രീക്വൻസി ക്രമീകരിക്കുന്നതിനായി ഓരോ സെക്ഷൻ പരിധിയിലും മാറിമാറിയാകും നിയന്ത്രണം ഏർപ്പെടുത്തുക. ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയേക്കും. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അനാവശ്യമായി ലൈറ്റുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുതെന്നും കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിലും ഉപഭോഗം ഇതേ നിലയിൽ തുടർന്നാൽ നിയന്ത്രണ സമയം വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.












