രാജ്യത്ത് ആശങ്കയായി പടരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. 2026 ജനുവരി മുതൽ ഏകദേശം 12 ആഴ്ചയോളം നീണ്ടുനിന്ന പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ 9,400-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിയമപാലകരെന്ന വ്യാജേന സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രധാന വിവരങ്ങൾ സമർപ്പിച്ചത്.
കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് അക്കൗണ്ടുകൾ ഏറിയ പങ്കും പ്രവർത്തിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഐടി മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. പോലീസ്, സിബിഐ, ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് ആളുകളെ മാനസികമായി സമ്മർദ്ദത്തിലാക്കുന്ന ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായാണ് നിലവിൽ പ്രവർത്തിക്കുന്നത്. വിഷയത്തിൽ കോടതിയുടെ നിരീക്ഷണം തുടരുകയാണ്.












