500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചു. കൊല്ലം പുനലൂരിലെ ‘ലിവിങ് വാട്ടർ’ എന്ന സ്വകാര്യ സ്ഥാപനത്തിലാണ് പിഞ്ചുകുട്ടികളോട് ക്രൂരത കാട്ടിയത്. കുട്ടികളിലൊരാളെ കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്നാണ് പുറത്തുവരുന്ന പരാതി. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന സഹോദരങ്ങൾക്ക് നേരെയാണ് അതിക്രമം നടന്നത്. കുട്ടികൾ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധികൃതർ ശിക്ഷാ നടപടി എന്ന നിലയിൽ മർദനം അഴിച്ചുവിടുകയായിരുന്നു. കുട്ടികളെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം ശരീരമാസകലം മർദിച്ചതായാണ് മൊഴി. മർദനമേറ്റ കുട്ടികളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞ് ഹോസ്റ്റലിലെത്തിയ രക്ഷിതാക്കൾ കുട്ടികളുടെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം വിവാദമായതോടെ ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടികൾക്ക് നേരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായ ജീവനക്കാരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഹോസ്റ്റലുകളിൽ കുട്ടികൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.












