ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ പരിശീലകനും ശ്രീലങ്കൻ ഇതിഹാസവുമായ മുത്തയ്യ മുരളീധരൻ. ഐപിഎൽ ക്രിക്കറ്റിന്റെ വികസനത്തേക്കാളുപരി ബിസിനസ്സിനും കാണികളുടെ വിനോദത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
ക്രിക്കറ്റ് വികസിപ്പിക്കുക എന്നതിലുപരി ഐപിഎൽ തികച്ചും ഒരു വാണിജ്യ-വിനോദ ഉൽപന്നമായി മാറിയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കാണികളെ എന്റർടെയ്ൻ ചെയ്യിക്കാൻ വേണ്ടിയാണ് ബൗളർമാർ നിരന്തരം സമ്മർദ്ദത്തിലാകുന്നത്. കാണികൾക്ക് എപ്പോഴും ഫോറുകളും സിക്സറുകളും കാണണം. അതുകൊണ്ടാണ് ബാറ്റർമാർ ക്രീസിലെത്തിയ ഉടൻ തന്നെ ആക്രമിച്ചു കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ ബൗണ്ടറികളാണോ ബൗളർമാർക്ക് തിരിച്ചടിയാകുന്നത് എന്ന ചോദ്യത്തിന്, പിച്ചുകളാണ് പ്രധാന കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “നമുക്ക് ബൗളർമാർക്കും ബാറ്റർമാർക്കും ഒരുപോലെ അനുകൂലമായ പിച്ചുകൾ ഒരുക്കാം, എന്നാൽ അപ്പോൾ കാണികൾക്ക് കളി ബോറടിക്കും,” 1996-ലെ ഏകദിന ലോകകപ്പ് ജേതാവ് കൂടിയായ മുരളീധരൻ വ്യക്തമാക്കി.
ഐപിഎൽ 2026 സീസണിൽ കൂറ്റൻ സ്കോറുകൾ അനായാസം ചേസ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ ഈ പ്രതികരണം. മുംബൈക്കെതിരെ ഹൈദരാബാദ് 244 റൺസും, പഞ്ചാബിനെതിരെ രാജസ്ഥാൻ 223 റൺസും, ഡൽഹിക്കെതിരെ പഞ്ചാബ് 265 റൺസും ഈ സീസണിൽ വിജയകരമായി പിന്തുടർന്നിരുന്നു. ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ടി20 ആരാധകർക്ക് എന്റർടെയ്ൻമെന്റ് വേണം. ടൂർണമെന്റ് അങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടീമുകൾ കുറഞ്ഞ സ്കോറിലൊതുങ്ങാതിരിക്കാനും, കൂടുതൽ റൺസ് കണ്ടെത്താനുമാണ് അധികമായി ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തുന്നത്.”
“ഇതൊരു വലിയ ബിസിനസ്സാണ്. കളി ബോറടിച്ചാൽ നിങ്ങൾക്ക് സ്പോൺസർമാരെയും ജനങ്ങളുടെ താല്പര്യവും നഷ്ടപ്പെടും,” മുരളീധരൻ കൂട്ടിച്ചേർത്തു. ഐപിഎൽ 2026 സീസണിലെ കണക്കുകളും മുരളീധരന്റെ വാക്കുകളെ അക്ഷരംപ്രതി ശരിവെക്കുന്നതാണ്. ഇതുവരെ നടന്ന 42 മത്സരങ്ങളിൽ 31 എണ്ണത്തിലും ടീമുകൾ 200-ലധികം റൺസ് സ്കോർ ചെയ്തു. ഇതിൽ 9 മത്സരങ്ങളിൽ ഈ കൂറ്റൻ സ്കോർ വിജയകരമായി ചേസ് ചെയ്യുകയും ചെയ്തു. നിലവിൽ 10 ടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ സജീവമാണെന്നതും ശ്രദ്ധേയമാണ്.











