സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ പുരോഗമിക്കവെ കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ. മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറക്കാനിരിക്കെ താക്കോൽ കാണാനില്ലെന്ന് റിപ്പോർട്ട്. ഏറെ നേരത്തെ തിരച്ചിലിന് ശേഷവും താക്കോൽ കണ്ടെത്താനാകാത്തതിനെ തുടർന്ന് സ്ട്രോങ്ങ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കളമശ്ശേരി സെന്റ് തെരേസാസ് സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം. വോട്ടെണ്ണൽ നടപടികൾ കൃത്യസമയത്ത് തുടങ്ങാൻ ഉദ്യോഗസ്ഥർ പെടാപ്പാട് പെടുകയാണ്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തന്നെ ആരംഭിച്ചു. 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ ഹാളുകളിലാണ് ജനവിധി നിശ്ചയിക്കപ്പെടുന്നത്. എട്ടു മണിയോടെ തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ 8.30 മുതലാണ് എണ്ണിത്തുടങ്ങുക. ആദ്യ ഫലസൂചനകൾ 9 മണിയോടെ ലഭ്യമാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചിരിക്കുന്നത്. സ്ട്രോങ്ങ് റൂമിൽ നിന്നും വോട്ടെണ്ണൽ ഹാളിലെത്തിക്കുന്ന തപാൽ വോട്ടുകൾ 50 വീതം കെട്ടുകളാക്കിയാണ് എണ്ണുന്നത്.
ഓരോ റൗണ്ട് പൂർത്തിയാകാനും ഏകദേശം അരമണിക്കൂർ വരെ സമയമെടുക്കും. വൈകിട്ട് അഞ്ചു മണിയോടെ മുഴുവൻ ഫലങ്ങളും ഔദ്യോഗികമായി പുറത്തുവരുമെന്നും വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷ. തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കളമശ്ശേരിയിലെ അപ്രതീക്ഷിത തടസ്സം വോട്ടെണ്ണൽ വൈകിപ്പിക്കുമോ എന്ന ആശങ്കയിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.










