എറണാകുളം ജില്ല തൂക്കി കോൺഗ്രസ്. ജില്ലയിൽ 14 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം കൊയ്തു. ചരിത്രത്തിൽ ഇതാദ്യമായാണ് എറണാകുളത്ത് മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുന്നത്. എറണാകുളം ജില്ലയിൽ കംപ്ലീറ്റ് സ്വീപ് ആകുമെന്ന വി.ഡി. സതീശന്റെ പ്രവചനം അച്ചട്ടായി. വലിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥികളെല്ലാം വിജയിച്ചത്.
പറവൂരിൽ 20545 വോട്ടിനാണ് വി.ഡി. സതീശൻ വിജയിച്ചത്. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് വി.ഡി. സതീശൻ. 2021ലെ തെരഞ്ഞെടുപ്പിൽ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു വി.ഡി. സതീശൻ ജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ എൽഡിഎഫിന്റെ ടൈസൺ മാസ്റ്റർ ലീഡ് ഉയർത്തിയെങ്കിലും വി.ഡി. സതീശൻ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാർ ആണ് മൂന്നാം സ്ഥാനത്ത്.
മൂവാറ്റുപുഴയിൽ 42829 വോട്ടുകൾക്കാണ് മാത്യു കുഴൽനാടൻ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എൻ. അരുൺ രണ്ടാം സ്ഥാനത്തും എൻഡിഎയുടെ സണ്ണി കടുത്താഴെ മൂന്നാം സ്ഥാനത്തേക്കുമെത്തി. കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ. അബ്ദുൽ ഗഫൂർ വിജയിച്ചു. സിറ്റിംഗ് മന്ത്രിയായിരുന്ന പി. രാജീവ് ആദ്യം ലീഡ് ഉയർത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. 16312 വോട്ടുകൾക്കാണ് അബ്ദുൽ ഗഫൂർ രാജീവിനെ മലർത്തിയടിച്ചത്. എം.പി. ബിനു ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ 28432 വോട്ടുകൾക്കാണ് വിജയിച്ചത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായില്ല എന്ന് വ്യക്തമാക്കിയാണ് മനോജിന്റെ ഉജ്ജ്വല വിജയം. ബേസിൽ പോൾ ആണ് എൽഡിഎഫ് സ്ഥാനാർഥി. ജിബി പാത്തിക്കൽ ആണ് എൻഡിഎ സ്ഥാനാർഥി.
വൈപ്പിൻ മണ്ഡലത്തിൽ 15648 വോട്ടിന് ടോണി ചമ്മിണി വിജയിച്ചു. അഡ്വ. എം.ബി. ഷൈനി ആദ്യം മുതൽ ലീഡ് ഉയർത്തി മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ട്വന്റി 20യുടെ അനിത തോമസ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
അങ്കമാലിയിൽ യുഡിഎഫ് സ്ഥാനാർഥി റോജി എം ജോൺ 35347 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫിന്റെ സാജു പോളിനെയും എൻഡിയുടെ പ്രോമി കുര്യാക്കോസിനെയും പിന്നിലാക്കിയാണ് റോജി എം ജോണിന്റെ മികച്ച വിജയം. കൊച്ചിയിൽ മുഹമ്മദ് ഷയാസ് 8188 വോട്ടുകൾക്കാണ് വിജയിച്ചത്. സിറ്റിംഗ് എംഎൽഎയായിരുന്ന കെ.ജെ. മാക്‌സി പിന്നിലാക്കിയാണ് ഷിയാസിന്റെ വിജയം. സേവ്യർ ജൂലപ്പൻ ആയിരുന്നു എൻഡിഎ സ്ഥാനാർഥി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ദീപ്തി മേരി വർഗീസിന്റെ അതൃപ്തിയോ തെരഞ്ഞെടുപ്പിൽ വിലപ്പോയില്ല എന്നാണ് ഷിയാസിന്റെ വിജയത്തിന് ആധാരം.
കോതമംഗലത്ത് ഷിബു തെക്കുംപുറം 16859 വോട്ടുകൾക്കാണ് വിജയിച്ചത്. ഷിബുവിന്റെ അതേ പേരിൽ രണ്ടു വിതമ സ്ഥാനാർഥികൾ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയർത്തുകയായിരുന്നു. ആന്റണി ജോൺ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. അജി നാരായൺ ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
ആലുവയിൽ എ.എം. ആരിഫിനെ കടത്തി വെട്ടി അൻവർ സാദത്ത്24193 വോട്ടുകൾക്ക് വിജയിച്ചു. 2011 മുതൽ അൻവർ സാദത്ത് വിജയിക്കുന്ന മണ്ഡലമാണ് ആലുവ. ആലുവ തിരിച്ചു പിടിക്കാനായാണ് എൽഡിഎഫ് അരൂരിൽ നിന്നും ആരിഫിനെ ആലുവയിൽ എത്തിച്ചത്. എന്നാൽ ആരിഫിനെ അൻവർ സാദത്ത് മലർത്തിയടിക്കുകയായിരുന്നു. എം. ബ്രഹ്മരാജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
തൃപ്പൂണിത്തുറയിൽ ദീപക് ജോയ് 18456 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫിന്റെ കെ.എൻ. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നിൽ എത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ വൈപ്പിനിൽ ആയിരുന്നു ദീപക് ജോയിയും ഉണ്ണികൃഷ്ണനും മത്സരിച്ചത്. അന്ന് ഉണ്ണികൃഷ്ണന് ആയിരുന്നു വിജയം. എന്നാൽ ഇത്തവണ ദീപക് ജോയ് ഗംഭീര വിജയം നേടുകയായിരുന്നു. ട്വന്റി 20യുടെ അഞ്ജലി നായർ ആയിരുന്നു തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥി.
തൃക്കാക്കരയിൽ 50211 വോട്ടുകൾക്ക് ഉമ തോമസ് വിജയിച്ചു. എൽഡിഎഫിന്റെ അഡ്വ. പുഷ്പ ദാസിനെ മലർത്തിടിച്ചാണ് വൻ ഭൂരിപക്ഷത്തിൽ ഉമയുടെ വിജയം. ട്വന്റി 20യുടെ അഖിൽ മാരാർ ആയിരുന്നു. എൻഡിഎ സ്ഥാനാർഥി. പിറവത്ത് അനൂപ് ജേക്കബ് വിജയിച്ചു. 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് ണ്ഡലം നിലനിർത്തിയത്. കേരള കോൺഗ്രസ് എം നേതാവ് സാബു കെ. ജേക്കബ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ജിബി എബ്രഹാം ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
എറണാകുളത്ത് ടി.ജെ. വിനോദ് 36163 വോട്ടുകൾക്കാണ് വിജയിച്ചത്. 2021ലെ വിജയം ആവർത്തിച്ചിരിക്കുകയാണ് ടി.ജെ. വിനോദ്. 10970 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. സാബു ജോർജ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. പി.ആർ. ശിവശങ്കർ ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ 21233 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എംഎൽഎയായ എൽഡിഎഫിന്റെ പി.വി. സജീന്ദ്രനെയും കോൺഗ്രസ് വിട്ടെത്തിയ എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരനെയും പിന്നിലാക്കിയാണ് സജീന്ദ്രന്റെ വലിയ വിജയം. ട്വന്റി 20യുടെ ചെയർമാൻ സാബു എം ജേക്കബ് വി.പി. സജീന്ദ്രനെതിരെ ഉയർത്തിയ ഡീൽ ആരോപണം തെരഞ്ഞൈടുപ്പിൽ തിരിച്ചടിയായില്ല.









