ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സഞ്ജു സാംസൺ തന്റെ അശ്വമേധം തുടരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി. സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗാണ് ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
മത്സരശേഷം ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് സഞ്ജുവിനെ ടീമിന്റെ ‘നട്ടെല്ല്’ എന്നാണ് വിശേഷിപ്പിച്ചത്. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജുവിനെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഋതുരാജ് കൂട്ടിച്ചേർത്തു. ഡൽഹി ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ മറികടന്നു. 87 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. സീസണിൽ നേരത്തെ രണ്ട് സെഞ്ചുറികൾ നേടിയ സഞ്ജുവിന്റെ മറ്റൊരു മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.
അക്കീൽ ഹൊസൈൻ (1/19), ജാമി ഓവർട്ടൺ എന്നിവരുടെ ബൗളിംഗ് പ്രകടനവും ചെന്നൈയ്ക്ക് തുണയായി. ഡൽഹി നിരയിൽ 38 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയത് ഓവർട്ടണാണ്. തന്റെ ഇന്നിംഗ്‌സ് സെഞ്ചുറിയിലേക്ക് മാറ്റാൻ ശ്രമിക്കാത്തതിനെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “സെഞ്ചുറികൾ എപ്പോഴും സ്പെഷ്യൽ ആണ്, അതിനായി ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ അതിനായി ശ്രമിക്കുന്നത് സ്വാർത്ഥതയാകുമായിരുന്നു. കൂടെയുണ്ടായിരുന്ന പങ്കാളിയും മികച്ച രീതിയിലാണ് കളിച്ചത്, വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയമാണ് കൂടുതൽ സന്തോഷവും ആത്മവിശ്വാസവും നൽകുന്നത്” എന്ന് സഞ്ജു പറഞ്ഞു.
തന്റെ ബാറ്റിംഗിലെ മാറ്റങ്ങളെക്കുറിച്ചും സഞ്ജു സൂചിപ്പിച്ചു. പന്തിന്റെ ലൈൻ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ‘പ്രീ-ഡെലിവറി മൂവ്‌മെന്റുകൾ’കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ പരിശീലിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കരിയറിലുടനീളം താൻ പുലർത്തുന്ന ശാന്തത തന്നെയാണ് ബാറ്റിംഗിലും പ്രതിഫലിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ചെന്നൈ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. എട്ട് പോയിന്റുള്ള ഡൽഹി പട്ടികയിൽ പിന്നിലാണ്.












