ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും. ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് എഐഎഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. വിജയ്‌യുടെ TVK 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടുണ്ട്. 47 സീറ്റുകളുള്ള എഐഎഡിഎംകെ പിന്തുണയ്ക്കുന്നതോടെ സഖ്യത്തിന് 155 സീറ്റുകളുടെ വലിയ ഭൂരിപക്ഷം ലഭിക്കും.
എഐഎഡിഎംകെ നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരാണ് വിജയ്‌ക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30-ന് വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. 62 വർഷത്തിന് ശേഷം ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുടെ ആധിപത്യം തകർത്ത് ഒരു മൂന്നാം കക്ഷി തമിഴ്‌നാട് ഭരിക്കാനെത്തുമ്പോൾ തമിഴ്നാട്ടിൽ പുതിയ ചരിത്രത്തിനാണ് വഴിയൊരുങ്ങുന്നത്.








