പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്ത പാർട്ടി ഓഫീസുകൾ സിപിഎം പ്രവർത്തകർ വീണ്ടെടുക്കുന്നു എന്ന അവകാശവാദവുമായി ചാല ഏരിയ കമ്മിറ്റി രംഗത്ത്.ഭരണം കെെവിട്ട് പോയതോടെ തൃണമൂൽ പ്രവർത്തകരുടെ ഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് ഓഫീസുകൾ വീണ്ടും സിപിഎം പ്രവർത്തകർക്ക് തിരിച്ചുകിട്ടിയത്. സൗത്ത് 24 പർഗാന ജില്ലയിലെ മൂന്ന് പാർട്ടി ഓഫീസുകൾ തിരിച്ചുപിടിച്ചു എന്നാണ് സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജാപൂർ ഡി-ബ്ലോക്ക്, സമ്മിലാനി പാർക്ക്, പഞ്ചസായർ എന്നീ ഓഫീസുകളാണ് തിരികെ പിടിച്ചതെന്നാണ് പാർട്ടി പ്രവർത്തകർ ആവേശത്തോടെ പങ്കുവെക്കുന്നത്. എന്നാൽ, കേരളത്തിലെ സിപിഎം പേജുകൾ വഴി നടത്തുന്ന ഈ പ്രചാരണത്തെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്.
ബംഗാളിൽ പടവലങ്ങ പോലെ താഴോട്ട് വളരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോൾ ഈ ‘തിരിച്ചുപിടിക്കൽ’ വലിയ തള്ളാണെന്നാണ് ട്രോളന്മാർ പറയുന്നത്. പശ്ചിമ ബംഗാളിൽ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടി, മൂന്ന് ഓഫീസുകൾ തുറന്നതിനെ വിപ്ലവകരമായ തിരിച്ചുവരവായി ചിത്രീകരിക്കുന്നത് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ”
കേരളത്തിൽ ഇരുന്ന് ബംഗാളിലെ ഓഫീസ് പിടുത്തം ലൈവ് ഇടുന്ന ചാല സഖാക്കൾ മാസ് ആണ്” എന്നും “ഇത് കണ്ട് മമത പേടിക്കുമോ” എന്നും തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. തൃണമൂൽ ഗുണ്ടകൾ കയ്യേറിയത് തിരിച്ചുപിടിച്ചു എന്ന് പറയുമ്പോഴും, ബംഗാൾ ജനത പാർട്ടിയെ കൈവിട്ട കാര്യം സഖാക്കൾ മറന്നുപോയോ എന്നാണ് പ്രധാന ചോദ്യം. പാർട്ടി അണികൾക്ക് ആവേശം നൽകാൻ ഇത്തരം ‘അഭിവാദ്യങ്ങൾ’ പോസ്റ്റ് ചെയ്യേണ്ട ഗതികേടിലാണ് സിപിഎം എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.












