പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിൽ തകർന്ന് തരിപ്പണമായിട്ടും മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങി മമത ബാനർജി. ജനവിധി മാനിക്കാതെ അധികാരം വിട്ടൊഴിയാൻ വിസമ്മതിക്കുന്ന മമത, ഇനി പോരാട്ടം സുപ്രീം കോടതിയിലാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിച്ചുവെന്നാണ് മമതയുടെ വിചിത്രമായ ആരോപണം. തോൽവിക്ക് പിന്നാലെ രാജിവെക്കുന്ന ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ബിജെപിക്കെതിരെയുള്ള തന്റെ പ്രതിഷേധമാണെന്നാണ് മമതയുടെ പുതിയ വാദം. തന്റെ വസതിയിൽ വിജയിച്ച തൃണമൂൽ എംഎൽഎമാരുടെ യോഗം വിളിച്ചുകൂട്ടിയാണ് മമത ഈ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ നടത്തിയത്.
രാഷ്ട്രീയ പോരാട്ടം പരാജയപ്പെട്ടതോടെ കറുത്ത ഗൗൺ അണിഞ്ഞ് നിയമപോരാട്ടത്തിന് ഇറങ്ങാനാണ് മമതയുടെ നീക്കം. താനും മുൻ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയും അഭിഭാഷക വൃത്തിയിലേക്ക് തിരികെ പോകുമെന്നും കോടതിയിൽ ബിജെപിക്കെതിരെ പോരാടുമെന്നും മമത പറഞ്ഞു. ജനം തള്ളിക്കളഞ്ഞിട്ടും ‘മാൻഡേറ്റ് മോഷ്ടിച്ചു’ എന്ന ആരോപണം ഉന്നയിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തട്ടെയെന്ന് മമത വെല്ലുവിളിച്ചു.
ജനവിധി അട്ടിമറിക്കാൻ മമത നടത്തുന്ന ഈ നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി വിമർശനം ഉയരുകയാണ്. അക്രമം ഭയന്ന് എംഎൽഎമാരോട് മണ്ഡലങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശിച്ച മമത, സത്യപ്രതിജ്ഞാ ദിവസം പാർട്ടി ഓഫീസുകളിൽ രവീന്ദ്ര സംഗീതം കേൾപ്പിക്കാനും ആഹ്വാനം ചെയ്തു. തോൽവി അംഗീകരിക്കാൻ വയ്യാത്ത മമതയുടെ പിടിവാശി ബംഗാളിനെ മറ്റൊരു അരാജകത്വത്തിലേക്കാണ് തള്ളിവിടുന്നത്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ദീദിയുടെ ഈ ‘റിസോർട്ട് രാഷ്ട്രീയം’ ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പരിഹസിക്കുന്നു.











