മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ റോളിനെക്കുറിച്ചും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. സി.എസ്.കെയുടെ ഭാവി നായകനായി സഞ്ജുവിനെ കണ്ടിരുന്നവർക്ക് കൃത്യമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്.
ഐ.പി.എൽ 2026-ലെ ഏറ്റവും വലിയ ട്രേഡിലൂടെ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈയിലെത്തിയ സഞ്ജു സാംസൺ, ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ നിലപാട് അറിയിച്ചു. എം.എസ്. ധോണിയുടെ പിൻഗാമിയായി സഞ്ജു നായകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഞാൻ ഇവിടെ വന്നത് എന്റെ ടീമിന് വേണ്ടിയാണ്. എന്റെ ക്യാപ്റ്റൻ റുതുരാജിന് വേണ്ടിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിന് വേണ്ടിയും ഞാൻ കളിക്കും,” സൂപ്പർ കിങ്‌സ് പോഡ്‌കാസ്റ്റിൽ സഞ്ജു പറഞ്ഞു. റുതുരാജുമായി മൈതാനത്തിന് അകത്തും പുറത്തും വലിയ സൗഹൃദമാണുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു. എം.എസ്. ധോണിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും സഞ്ജു സംസാരിച്ചു. “മഹി ഭായിക്കൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ചെന്നൈയിൽ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മുറിയിൽ പോയി കാണാൻ ഞാൻ ശ്രമിക്കാറുണ്ട്.”
പരിക്കിനെത്തുടർന്ന് ധോണി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വിക്കറ്റ് കീപ്പിങ് ചുമതല ഏറ്റെടുത്ത സഞ്ജു ബാറ്റിങ്ങിലും തകർപ്പൻ ഫോമിലാണ്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് 430 റൺസ് നേടിയ സഞ്ജു രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഇതിനോടകം സ്വന്തമാക്കി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ 13 പന്തിൽ അർദ്ധസെഞ്ച്വറി നേടി ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡിനൊപ്പമെത്തിയ ഉർവ്വിൽ പട്ടേലിന്റെ പ്രകടനത്തെയും സഞ്ജു പ്രശംസിച്ചു. ലഖ്‌നൗ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.











