ഇസ്ലാമാബാദ്: പാകിസ്താനിൽ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ലക്കി മർവത് ജില്ലയിലെ തിരക്കേറിയ ചന്തയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക പോലീസ് മേധാവി അസ്മത്ത് ഉള്ള അറിയിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള മേഖലകളിൽ ഭീകരർ പിടിമുറുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാനാണ് (ടിടിപി) പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ബാനു ജില്ലയിൽ 15 പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം നടന്നത്. ടിടിപി ഭീകരർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അഭയം നൽകുകയാണെന്ന് പാകിസ്ഥാൻ നിരന്തരം ആരോപിക്കുന്നുണ്ടെങ്കിലും കാബൂൾ ഇത് നിഷേധിക്കുകയാണ്.
2021-ൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം രൂക്ഷമായതോടെ അഫ്ഗാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ അയവില്ലാതെ തുടരുന്നത് പാക് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.












