സംസ്ഥാനത്ത് പ്രകൃതിക്ഷോഭം കടുക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ മഴ ഇനിയും കടുക്കും. ഈയാഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ദുരന്തനിവാരണ സേനകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴയ്‌ക്കൊപ്പം എത്തിയ ഇടിമിന്നലിൽ മലപ്പുറം മങ്കടയിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. പരിക്കേറ്റ നാല് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പാണ്ടിക്കാട് ജിഎംഎൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂണിത്തുറയിൽ വീടിന് മുകളിൽ മരം വീണു. അയ്യൻകാളി റോഡ്, ജവഹർ റോഡ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാണ്.












