മുംബൈ : പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ എണ്ണ-വാതക വിതരണത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ ‘ഏറ്റവും ഉചിതമായ നടപടി’ എന്ന് വിശേഷിപ്പിച്ച ഫഡ്‌നാവിസ്, മഹാരാഷ്ട്രയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരോട് ഇന്ധന ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനും ബദൽ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യാനും ഫഡ്‌നാവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ മഹാരാഷ്ട്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ആശയങ്ങൾ ഇവയാണ്,
സർക്കാർ വാഹനവ്യൂഹങ്ങളിൽ നിയന്ത്രണം വരുത്തുക. ഔദ്യോഗിക യാത്രകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. കൊറോണ കാലത്ത് നടപ്പിലാക്കിയ ഓൺലൈൻ മീറ്റിംഗുകളും വർക്ക് ഫ്രം ഹോം രീതികളും സർക്കാർ തലത്തിൽ വീണ്ടും പ്രോത്സാഹിപ്പിക്കും. ഉദ്യോഗസ്ഥരും ജീവനക്കാരും മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾക്ക് പരമാവധി മുൻഗണന നൽകുക. സർക്കാർ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കും.
നാഗ്‌പൂരിൽ സംസാരിക്കവെ അയൽരാജ്യമായ പാകിസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച് ഫഡ്‌നാവിസ് പരാമർശിച്ചു. പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 450 രൂപയ്ക്ക് മുകളിൽ എത്തിയതായും പല വിദേശ രാജ്യങ്ങളിലും കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലമാണ് ഇന്ത്യയിൽ നിലവിൽ വിതരണ തടസ്സമില്ലാത്തതെന്നും എന്നാൽ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ നാളെ ഇന്ത്യയും സമാനമായ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.











