ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണ രേഖ (LoC) വഴി കടന്നുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കൃഷ്ണ ഘാട്ടി ഫോർവേഡ് ഏരിയയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം നടന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താൻ അധിനിവേശ കശ്മീരിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന ഒരു കൂട്ടം തീവ്രവാദികളെ സൈന്യം കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം വളയുകയും ഭീകരർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരന് ലഷ്കർ-ഇ-തൊയ്ബ ബന്ധമുണ്ടെന്ന് സംശയിക്കുന്നു.
കൂടുതൽ പേർ സംഘത്തിലുണ്ടോ എന്ന് കണ്ടെത്താൻ സൈന്യം മേഖലയിൽ വിപുലമായ തിരച്ചിൽ നടത്തുകയാണ്. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതോടെ നിയന്ത്രണ രേഖയിൽ ഉടനീളം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ ഡ്രോൺ നിരീക്ഷണവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പർവ്വതമേഖലയായ പൂഞ്ചിൽ ഭീകരർ താവളമുറപ്പിക്കാതിരിക്കാൻ അഡിഷണൽ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.











