പ്രതിരോധ നിർമ്മാണ രംഗത്തും എയറോസ്‌പേസ് മേഖലയിലും പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യ. ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫൈനൽ അസംബ്ലി ലൈനിൽ നിന്ന് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി295 എയർബസ് ട്രാൻസ്‌പോർട്ട് വിമാനം വിജയകരമായി പുറത്തിറക്കി. ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി രാജ്യത്തിനകത്ത് സൈനിക വിമാനം നിർമ്മിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും വലിയ വിജയഗാഥയായിട്ടാണ് ഈ നേട്ടത്തെ രാജ്യം നോക്കിക്കാണുന്നത്.
സൈനിക ആവശ്യങ്ങൾക്കും അതീവ സങ്കീർണ്ണമായ രക്ഷാദൗത്യങ്ങൾക്കുമായി രൂപകൽപന ചെയ്ത ഇടത്തരം ട്രാൻസ്‌പോർട്ട് വിമാനമാണ് സി295. 1960കൾ മുതൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന അവ്‌റോ വിമാനങ്ങൾക്ക് പകരക്കാരനായാണ് സി295 എത്തുന്നത്. 2021-ൽ എയർബസും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച 21,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഈ നിർമ്മാണം.
കരാർ പ്രകാരം ആദ്യത്തെ 16 വിമാനങ്ങൾ സ്‌പെയിനിൽ നിന്ന് നേരിട്ട് ലഭ്യമാക്കിയപ്പോൾ, ബാക്കിയുള്ള 40 വിമാനങ്ങൾ വഡോദരയിലെ ടാറ്റയുടെ പ്ലാന്റിലാണ് പൂർത്തിയാക്കുന്നത്. സൈനികരെ എത്തിക്കാനും ഭാരമേറിയ കാർഗോ നീക്കങ്ങൾക്കും പുറമെ സമുദ്ര നിരീക്ഷണം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പ്രത്യേക മിന്നൽ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം ഈ വിമാനം മുതൽക്കൂട്ടാകും. 2031-ഓടെ ഇന്ത്യൻ വ്യോമസേനയിലെ പഴയ വിമാനങ്ങളെല്ലാം പടിയിറങ്ങുന്നതോടെ സി295 സൈന്യത്തിന്റെ നട്ടെല്ലായി മാറും.
ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനൊപ്പം ആഗോള വ്യോമയാന നിർമ്മാണ ഭൂപടത്തിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ ആധുനിക സൈനിക വിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും അഭിമാനത്തോടെ നടന്നു കയറുകയാണ്. വരും വർഷങ്ങളിൽ ഇന്ത്യയെ ഒരു ഗ്ലോബൽ ഏറോസ്‌പേസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമാണിത്.








