ചെന്നൈ : തുടക്കത്തിലേ പിഴച്ച് തമിഴ്‌നാട്ടിലെ തമിഴക വെട്രി കഴകം സർക്കാർ. മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി. ജോസഫ് വിജയ് പേഴ്സണൽ ജ്യോത്സ്യനായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD – പൊളിറ്റിക്കൽ) ആയി നിയമിച്ച ഉത്തരവ് പിൻവലിച്ചു. സഖ്യകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്ന് വിജയ് വഴങ്ങുകയായിരുന്നു. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിജയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ജ്യോത്സനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്.
ചൊവ്വാഴ്ചയാണ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, യുക്തിവാദ ചിന്താഗതിക്കും ശാസ്ത്രീയ ബോധത്തിനും പ്രാധാന്യം നൽകുന്ന തമിഴ് രാഷ്ട്രീയ പാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നിയമനമെന്ന് ചൂണ്ടിക്കാട്ടി സഖ്യകക്ഷികളായ കോൺഗ്രസ്, വി.സി.കെ , ഇടത് പാർട്ടികൾ തുടങ്ങിയ സഖ്യകക്ഷികൾ രംഗത്തെത്തുകയായിരുന്നു. വിജയ്‌യുടെ പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിനാൽ സഖ്യ കക്ഷികളുടെ തീരുമാനത്തിന് വിജയ് വഴങ്ങുകയായിരുന്നു.
കോൺഗ്രസ് എം.പിമാരായ ശശികാന്ത് സെന്തിലും ജ്യോതിമണിയും പരസ്യമായി ഈ നിയമനത്തെ ചോദ്യം ചെയ്തിരുന്നു. ഒരു ജ്യോത്സ്യന് എന്തിനാണ് സർക്കാർ പദവി നൽകുന്നതെന്ന് ശശികാന്ത് സെന്തിൽ ചോദ്യമുന്നയിച്ചു. മതേതര സർക്കാരിൽ ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്നും യുക്തിചിന്തയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും വി.സി.കെ ജനറൽ സെക്രട്ടറി ഡി. രവികുമാർ എം.പിയും വ്യക്തമാക്കി. കൂടാതെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് സി.പി.ഐയും സി.പി.എമ്മും വിമർശിച്ചിരുന്നു.








