മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ നിയമലംഘനത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടിയിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം 1966 മെയ് 25-നാണ് ഗണേഷ് കുമാറിന്റെ ജനനത്തീയതി. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13-നാണ്. ഇതനുസരിച്ച് ലൈസൻസ് കൈപ്പറ്റുമ്പോൾ ഗണേഷിന് 17 വയസ്സും എട്ട് മാസവും മാത്രമായിരുന്നു പ്രായം. ഗിയറുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ്സ് തികയണമെന്ന നിയമം നിലനിൽക്കെയാണ് അന്നത്തെ മന്ത്രിപുത്രനായിരുന്ന ഗണേഷിന് ലൈസൻസ് നൽകിയത്.
വർഷങ്ങൾക്ക് ശേഷം ലൈസൻസുകൾ ‘സാരഥി’ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്ന ഘട്ടത്തിലാണ് ഈ വൻ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും കാലം പല സാങ്കേതിക മാറ്റങ്ങൾ വന്നിട്ടും ഈ പിഴവ് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇത്രയും പഴയ കേസ് ആയതിനാലും നിയമപരമായ സങ്കീർണ്ണതകൾ ഉള്ളതിനാലുമാണ് വകുപ്പ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഇതിനുപുറമെ, ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് ചേർത്തിരിക്കുന്നത് മാറ്റാനും വകുപ്പ് നടപടി തുടങ്ങി.
ആധാറിലെ പേര് പ്രകാരം ലൈസൻസ് വിവരങ്ങൾ മാറ്റാനാണ് നിർദ്ദേശം. 2019-ൽ സാരഥി സോഫ്റ്റ്‌വെയർ വരുന്നതിന് മുൻപാണ് ലൈസൻസിൽ പേരിനൊപ്പം ഔദ്യോഗിക പദവി കൂടി കൂട്ടിച്ചേർത്തത്. നിലവിൽ 2028 ജൂലൈ 10 വരെയാണ് ഈ ലൈസൻസിന്റെ കാലാവധി. ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ഒരു മന്ത്രി തന്നെ പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് സ്വന്തമാക്കി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ മന്ത്രിക്ക് നിയമം ബാധകമല്ലേ എന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നിയമോപദേശം ലഭിച്ചാലുടൻ ഈ വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.












