ന്യൂഡൽഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്കരണം ശരി വെച്ച് സുപ്രീംകോടതി. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷന് പൂർണ്ണ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ ചരിത്രപരമായ വിധി.
മഹുവ മൊയ്ത്ര, കെ.സി. വേണുഗോപാൽ, സുപ്രിയ സുലെ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ആയിരുന്നു എസ്ഐആർ പ്രക്രിയയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എസ്ഐആർ പൗരത്വ ഭേദഗതി നിയമത്തിന് സമാനമായ നീക്കമാണെന്നും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുമെന്നും ആയിരുന്നു ഈ പ്രതിപക്ഷ നേതാക്കളുടെ ആരോപണം. എന്നാൽ,
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ എന്ന ഭരണഘടനാ ലക്ഷ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന എസ്‌ഐആറിൽ ബെഞ്ച് ഒരുപോലെ സംതൃപ്തരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായ അധികാരങ്ങൾക്ക് പുറത്താണ് തെരഞ്ഞെടുപ്പ് പാനൽ എസ്‌ഐആർ വിനിയോഗിച്ചതെന്ന് പറയാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേസിൽ വിശദമായ വാദം കേട്ട കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ പൂർണ്ണമായും ന്യായമാണെന്ന് വിലയിരുത്തി. ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിലും ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിന്റെ കീഴിലും നിന്നുകൊണ്ടാണ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ പ്രക്രിയയ്ക്ക് തുടക്കമിട്ടത്. തുടർന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു.








