അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരം യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും യശസ്വി ജയ്‌സ്വാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്ത ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ മഞ്ജരേക്കർ ചോദ്യം ചെയ്തു. 39 വയസ്സുള്ള രോഹിത് ശർമ്മയെ ടീമിൽ നിലനിർത്തി, മികച്ച ഫോമിലുള്ള 24 വയസ്സുകാരനെ തഴഞ്ഞതിലെ യുക്തിയാണ് അദ്ദേഹം ആരാഞ്ഞത്.
ജയ്‌സ്വാളിന്റെ അവസാന ഇന്നിംഗ്‌സ് 116 റൺസ് പുറത്താകാതെയെന്നിരിക്കെ, ഫിറ്റ്‌നസ്സിലും ഫോമിലും ആശങ്കയുള്ള മുതിർന്ന താരത്തെ എന്തിന് പരിഗണിക്കുന്നു എന്ന് അദ്ദേഹം ചോദിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള സെലക്ടർമാരുടെ കാഴ്ചപ്പാടിനെയും അദ്ദേഹം വിമർശിച്ചു. രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്താൻ എന്തെങ്കിലും പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ പോലും, അതിനുമുമ്പ് ജയ്‌സ്വാളിനെ വിളിച്ച് സെലക്ടർമാർ മാപ്പ് പറയണമെന്നും, ഒഴിവാക്കലിന്റെ കാരണം വ്യക്തമാക്കണമെന്നും മഞ്ജരേക്കർ ആവശ്യപ്പെട്ടു.
ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമാകേണ്ട ജയ്‌സ്വാൾ, സായ് സുദർശൻ തുടങ്ങിയവർക്ക് അവസരം നൽകുന്നതിന് പകരം മുതിർന്ന താരങ്ങൾക്ക് മുൻഗണന നൽകുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഹിത് ശർമ്മയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തന്നെയായിരിക്കും ഇന്ത്യയുടെ ഏകദിന ഓപ്പണിംഗ് ജോഡി എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.












