ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) കിരീടം ചൂടിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് വിരാട് കോഹ്‌ലിയും 15-കാരൻ താരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ അഞ്ച് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വൈഭവിനെ കോഹ്‌ലി നേരിട്ടെത്തി അഭിനന്ദിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശമായിരിക്കുകയാണ്.
ഫൈനലിന് ശേഷം വിരാട് കോഹ്‌ലി വൈഭവ് സൂര്യവംശിയുടെ അടുത്തെത്തി തോളിൽ കൈവെച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കൗമാരതാരത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ക്രിക്കറ്റ് ലോകം ഇതിനെ കാണുന്നത്. നേരത്തെ സച്ചിൻ ടെണ്ടുൽക്കറും വൈഭവിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ (MVP), ഓറഞ്ച് ക്യാപ്പ്, എമർജിംഗ് പ്ലെയർ ഓഫ് ദ സീസൺ, സൂപ്പർ സ്ട്രൈക്കർ, സൂപ്പർ സിക്സസ് ഓഫ് ദ സീസൺ എന്നീ അഞ്ച് അവാർഡുകളാണ് വൈഭവ് സ്വന്തമാക്കിയത്.
ഈ സീസണിൽ 72 സിക്സറുകൾ അടിച്ചുകൊണ്ട്, ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡ് വൈഭവ് തിരുത്തി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായും, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.
പരിക്കുകളില്ലാതെ ദീർഘകാലം ക്രിക്കറ്റിൽ തുടരാൻ തന്റെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം രവി ശാസ്ത്രിയോട് വ്യക്തമാക്കി. ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയിലാണ് വൈഭവ് ഇനി കളിക്കുക.











