വാഷിംഗ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തത്. ലെബനനിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ സമാധാന ചർച്ചയിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ട്രംപ് പ്രകോപിതനായത്.
”നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ! നിന്റെ ജീവനാണ് ഞാൻ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ എല്ലാവർക്കും നിന്നോട് വെറുപ്പാണ്. നീ കാരണം ലോകം മുഴുവൻ ഇസ്രായേലിനെയും വെറുക്കാൻ തുടങ്ങിയിരിക്കുന്നു, എന്തൊക്കെയാണ് നീ കാണിച്ചുകൂട്ടുന്നത്,” എന്ന് വളരെ കടുത്ത ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ ആണ് ഈ സംഭാഷണത്തെ കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ലെബനനിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ വൻതോതിൽ ബോംബാക്രമണം നടത്താൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഉത്തരവിട്ടത്. ഇതോടെ ഇറാൻ സമാധാന ചർച്ചയിൽ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയായിരുന്നു. ഇതാണ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചത്. തന്റെ നയതന്ത്ര നീക്കങ്ങളെ നെതന്യാഹു തകിടം മറിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം.











