1996 ലോകകപ്പ് ക്വാർട്ടർ ഫൈനൽ. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം തിങ്ങിനിറഞ്ഞിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ! 288 എന്ന വിജയലക്ഷ്യം തേടി പാകിസ്ഥാൻ കുതിക്കുന്നു. ക്യാപ്റ്റൻ ആമിർ സൊഹൈൽ ക്രീസിൽ നിറഞ്ഞാടുന്നു. പാകിസ്ഥാൻ അനായാസം ജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ നിമിഷം. അവിടെയാണ് ചരിത്രം വഴിമാറിയത്!
15-ാം ഓവർ. വെങ്കിടേഷ് പ്രസാദ് പന്തെറിയുന്നു. സൊഹൈൽ ക്രീസിൽ നിന്ന് ഇറങ്ങി വന്ന് പ്രസാദിന്റെ പന്ത് കവർ ബൗണ്ടറിയിലേക്ക് അടിച്ചകറ്റി. വെറുമൊരു ഷോട്ടായിരുന്നില്ല അത്, പ്രസാദിനെ നോക്കി ബാറ്റുകൊണ്ട് വെല്ലുവിളിച്ചുകൊണ്ട് സൊഹൈൽ ആംഗ്യം കാണിച്ചു: ‘പോയി പന്തെടുത്തുവാ, അടുത്ത പന്തും ഞാൻ അവിടെ അടിക്കും!’ സ്റ്റേഡിയം നിശബ്ദമായി. പ്രസാദിന്റെ കണ്ണുകളിൽ രോഷം കത്തിപ്പടർന്നു
പ്രസാദ് ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നടന്ന് ബോളിംഗ് മാർക്കിലേക്ക്. അടുത്ത പന്ത്… സൊഹൈൽ അതേ ആവേശത്തിൽ വീണ്ടും ഒരു വലിയ ഷോട്ടിന് ശ്രമിച്ചു. പക്ഷെ ഇത്തവണ ബാറ്റും പന്തും തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു! പന്ത് സൊഹൈലിന്റെ ഓഫ്-സ്റ്റമ്പ് തകർത്ത് വായുവിൽ പറന്നു. ബംഗളൂരു ഗാലറി അലറിവിളിച്ചു! പ്രസാദ് അപ്പോൾ ചെയ്തത്? വിരൽ ചൂണ്ടി ഡ്രെസ്സിംഗ് റൂമിലേക്ക്, അതായത് ‘പോയി വീട്ടിലിരിക്കാൻ’! ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ആ കാഴ്ച
ആ ഒരൊറ്റ വിക്കറ്റോടെ പാകിസ്ഥാന്റെ നട്ടെല്ലൊടിഞ്ഞു. ഇൻസമാമും ഇജാസ് അഹമ്മദും സമ്മർദ്ദത്തിന് അടിമകളായി വീണു. 39 റൺസിന് ഇന്ത്യ ജയിച്ചു കയറി. വർഷങ്ങൾക്ക് ശേഷം സൊഹൈൽ ഇതിനെ ‘റിവേഴ്സ് സൈക്കോളജി’ എന്ന് വിളിച്ചപ്പോൾ, പ്രസാദിന് ഇതായിരുന്നു തന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം. ക്രിക്കറ്റ് മൈതാനത്തെ പകയും വീര്യവും സമ്മേളിച്ച ആ ദിവസം ചരിത്രമായി മാറി












