ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമ സുരക്ഷയ്ക്ക് കരുത്തുറ്റ പ്രതിരോധം തീർക്കാൻ റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈൽ സ്ക്വാഡ്രൺ എത്തി. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ മൂലം ഈ നാലാമത്തെ പ്രതിരോധ സംവിധാനത്തിന്റെ ഇന്ത്യയിലേക്കുള്ള ആഗമനം പ്രതീക്ഷിച്ചതിലും വൈകിയിരുന്നു. 2018 ഒക്ടോബറിലാണ് റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. അഞ്ച് സ്ക്വാഡ്രണുകളാണ് ഈ കരാറിലുള്ളത്. കരാറിലെ അവസാന സ്ക്വാഡ്രൺ വരുന്ന നവംബറോടെ ഇന്ത്യയിലെത്തും.
പുതുതായി എത്തിയ നാലാമത്തെ എസ്-400 സ്ക്വാഡ്രൺ രാജസ്ഥാൻ-ഗുജറാത്ത് മേഖലയിലോ അല്ലെങ്കിൽ പഞ്ചാബ് ഇടനാഴിയിലോ വിന്യസിക്കാനാണ് സാധ്യത. പാകിസ്താനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ ദീർഘദൂരത്തുനിന്നുതന്നെ തടയാൻ ഇത് സഹായിക്കും. ഇതിനകം ലഭിച്ച മൂന്ന് സ്ക്വാഡ്രണുകൾ ചൈന, പാകിസ്താൻ അതിർത്തികൾ പങ്കിടുന്ന തന്ത്രപ്രധാന മേഖലകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ചൈനയുമായി അതിർത്തി പങ്കിടുന്ന സിലിഗുരി ഇടനാഴിയെ (ചിക്കൻസ് നെക്ക്) സംരക്ഷിക്കാനും, മറ്റൊന്ന് ജമ്മു കശ്മീർ-പഞ്ചാബ് മേഖലയിലെ പത്താൻകോട്ടിലുമാണ് വിന്യസിച്ചിരിക്കുന്നത്. നവംബറിൽ അഞ്ചാമത്തെ എസ്-400 എത്തുമ്പോൾ ചൈനയുമായുള്ള വടക്കൻ അതിർത്തിയിൽ വിന്യസിക്കാനാണ് വ്യോമസേനയുടെ തീരുമാനം.
ലോകത്തിലെ ഏറ്റവും അത്യാധുനികമായ വ്യോമപ്രതിരോധ സംവിധാനമാണ് റഷ്യയുടെ എസ്-400. ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, അദൃശ്യമായി പറക്കുന്ന സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ഒരേസമയം കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണിത്. 600 കിലോമീറ്റർ അകലെ നിന്നുതന്നെ റഡാറുകൾ വഴി നിരീക്ഷിക്കാനും 400 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ വെടിവെച്ചിടാനും ഈ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിയും. 36 ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാനും ശേഷിയുള്ളതാണ് എസ്-400.









