ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു മാസത്തിനുള്ളിൽ നിർണ്ണായകമായ വ്യാപാര കരാറിൽ ഒപ്പുവെക്കാനുള്ള നീക്കങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും, തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ട്രംപ് വ്യക്തമാക്കി.
വർഷങ്ങളായി ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ കാര്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മുമ്പ് ഉയർന്ന തീരുവകൾ ഈടാക്കിയിരുന്ന ഇന്ത്യയിൽ നിന്ന് ഇപ്പോൾ അമേരിക്ക മികച്ച രീതിയിൽ വരുമാനം നേടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ഇരുരാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാറിൽ എത്തുമെന്ന കാര്യത്തിൽ താൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു.
കരാറിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ചുരുക്കം ചില വിഷയങ്ങളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും സൂചിപ്പിച്ചു. കരാറിന്റെ ആദ്യഘട്ടം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള അന്തിമ നടപടികളിലാണ് ഇപ്പോൾ ചർച്ചകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജൂൺ 1 മുതൽ ജൂൺ 4 വരെ ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ വ്യാപാര ചർച്ചകൾ വിജയകരമായി പൂർത്തിയായതായി ഇരുരാജ്യങ്ങളും അറിയിച്ചു. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടികൾ, സാമ്പത്തിക സഹകരണം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. അതേസമയം, നിർബന്ധിത തൊഴിൽ (forced labour) ആരോപണങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക 60 രാജ്യങ്ങളിൽ അധിക തീരുവ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന തീരുമാനം ചർച്ചകളെ സങ്കീർണ്ണമാക്കുമോ എന്ന ആശങ്കയുമുണ്ട്.












