കൊൽക്കത്ത : ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് പിന്തുണ നൽകാൻ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ തീരുമാനിച്ചതായി ടിഎംസി എംപി കകോലി ഘോഷ് ദസ്തിദാർ. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത ഭിന്നതയാണ് ഇപ്പോൾ പാർലമെന്റിലേക്കും വ്യാപിച്ചിരിക്കുന്നത്. നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് പിന്തുണ പ്രഖ്യാപിച്ച് 20 വിമത തൃണമൂൽ കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. തൊട്ടുപിന്നാലെ, അതേ എംപിമാരുടെ സംഘം കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവുമായും കൂടിക്കാഴ്ച നടത്തി.
ഇതോടെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ ഔദ്യോഗികമായി പിളർപ്പ് സംഭവിച്ചിരിക്കുകയാണ്. ലോക്‌സഭയിൽ ടിഎംസിക്ക് ആകെ 28 എം.പിമാരാണുള്ളത്. ബസിർഹട്ട് എം.പി ഹാജി നൂറുൽ ഇസ്ലാമിന്റെ മരണത്തെ തുടർന്ന് ഒരു സീറ്റ് നിലവിൽ ഒഴിവാണ്. ബാക്കി എംപിമാരിൽ 20 പേരും ഇപ്പോൾ മമതാ ബാനർജിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ജനവിധിയെ മാനിച്ചാണ് ഈ തീരുമാനമെന്നും മുന്നോട്ടുള്ള രാഷ്ട്രീയ പ്രയാണം എൻഡിഎയ്‌ക്കൊപ്പമായിരിക്കുമെന്നും കാകോലി ഘോഷ് ദസ്തിദാർ സ്ഥിരീകരിച്ചു. വിമത എംപിമാർ നിലവിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കാനോ ബിജെപിയിൽ ചേരാനോ തയ്യാറായിട്ടില്ല. പകരം, പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് എൻഡിഎയെ പിന്തുണയ്ക്കാനാണ് ഇവരുടെ നീക്കം.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കപ്പെടാതിരിക്കാൻ ആകെ എം.പിമാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 28 എം.പിമാരുള്ള ടിഎംസിയിൽ പിളർപ്പിന് കുറഞ്ഞത് 19 എം.പിമാരുടെ പിന്തുണ വേണം. 20 എംപിമാർ ഒപ്പമുള്ളതിനാൽ വിമതർക്ക് നിയമപരമായ അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഇതിന് പുറമെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് തന്റെ എം.പി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. മമതാ ബാനർജിയുടെ 15 വർഷത്തെ അരാജകഭരണവും അഴിമതിയുമാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.







