ഓർമ്മകളുടെ സുഗന്ധത്തിന് നമുക്കൊരു പേരുണ്ട്….കണ്ണുകൾ അടച്ചാൽ ഇന്നും ആ മണമേയുള്ളൂ. അമ്മ കുളിപ്പിച്ചു നിർത്തി നെറ്റിയിലും കഴുത്തിലും വാരിപ്പൂശിത്തന്ന ആ പഴയ കുട്ടിക്കാലത്തിന്റെ മണം! വിയർത്തു തുള്ളിയ വേനലവധിക്കാലത്തെ കളികൾക്കൊടുവിൽ, കൊടും ചൂടുള്ള ഏപ്രിൽ മെയ് മാസങ്ങളിലെ കല്യാണപ്പന്തലുകളിൽ വായുവിൽ ഒഴുകിനടന്ന ആ നൊസ്റ്റാൾജിക് സുഗന്ധത്തിൻ്റെ പേരാണ് ‘കുട്ടിക്കൂറ’. പനിനീർപ്പൂവുകളുടെയും കാട്ടുപൂക്കളുടെയും ഒപ്പം ഏതോ ഒരു തണുപ്പിന്റെയും വല്ലാത്തൊരു കൂട്ട്! കണ്ണുതുറക്കേണ്ടി വരില്ല നമുക്കിത് അത് തിരിച്ചറിയാനല്ലേ. ചുണ്ടുകൾ തനിയെ മന്ത്രിക്കും—”ഇത് നമ്മുടെ കുട്ടിക്കൂറ പൗഡറല്ലേ!” ഇതൊരു വെറും ടാൽക്കം പൗഡറിന്റെ കഥയല്ല, ഡിജിറ്റൽ യുഗത്തിന്റെ ബഹളങ്ങൾക്കിടയിലും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു വികാരത്തിന്റെ, ദക്ഷിണേന്ത്യയുടെ സ്വന്തം ഇതിഹാസ ബ്രാൻഡിന്റെ കഥയാണ്.
ഒരു കാലത്ത് തെക്കേ ഇന്ത്യയുടെ, പ്രത്യേകിച്ച് മലയാളിയുടെ വീടുകളിലെ വിപ്ലവമായിരുന്നു കുറ്റിക്കൂറ. ഇന്ന് നമ്മൾ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് പിന്നാലെ പായുമ്പോൾ, ഒരു കാലത്ത് കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബ്രാൻഡ് ആയിരുന്നു കുട്ടിക്കൂറയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിയർപ്പും ഹ്യൂമിഡിറ്റിയും വരിഞ്ഞുമുറുക്കുന്ന ഉഷ്ണകാലത്ത്, ഓരോ മലയാളി വീടുകളിലെയും രക്ഷകനായിരുന്നു ഈ ഓറഞ്ച് ഡപ്പി. രാവിലെ കുളി കഴിഞ്ഞിറങ്ങുന്ന അപ്പൂപ്പൻ മുതൽ സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുട്ടികൾ വരെ ഒരേപോലെ ആശ്രയിച്ചിരുന്ന ഒന്ന്. അമ്മമാർ കുട്ടികളെ കുളിപ്പിച്ചു കഴിഞ്ഞാൽ കഴുത്തിലും നെഞ്ചിലും മുഖത്തുമെല്ലാം ഈ പൗഡർ വാരിപ്പൂശുമായിരുന്നു. അതുകൊണ്ടുതന്നെ, അക്കാലത്തെ ഓരോ ക്ലാസ്സ് മുറികൾക്കും, ഉത്സവപ്പറമ്പുകൾക്കും, കല്യാണപ്പന്തലുകൾക്കും ഒരൊറ്റ മണമേ ഉണ്ടായിരുന്നുള്ളൂ—കുട്ടിക്കൂറയുടെ ആ സുഗന്ധം. പക്ഷേ, ആരാണ് ഈ കുട്ടിക്കൂറയുടെ പിന്നിൽ? Cuticura ആദ്യം അമേരിക്കയിലെ Potter Drug & Chemical Corporation ഉപയോഗിച്ചിരുന്ന ഒരു സ്കിൻകെയർ ബ്രാൻഡായിരുന്നു.പിന്നീട് വിവിധ രാജ്യങ്ങളിൽ ബ്രാൻഡിന്റെ അവകാശങ്ങൾ മാറി.ഇന്ത്യയിലെ വിപണനാവകാശം 2001-ൽ Cholayil ഏറ്റെടുത്തു.അതിനുശേഷം ഇന്ത്യൻ ഉപഭോക്താക്കൾക്കനുസരിച്ചുള്ള പുതിയ ഉൽപ്പന്നങ്ങളും സുഗന്ധങ്ങളും കമ്പനി അവതരിപ്പിച്ചു.
നാട്ടിലെ കനത്ത ചൂടും ഹ്യൂമിഡിറ്റിയും (അന്തരീക്ഷത്തിലെ ഈർപ്പം) താങ്ങാൻ ആളുകൾക്ക് എന്നും ഒപ്പമൊരു കൂട്ട് വേണമായിരുന്നു. അവിടെയാണ് കുറ്റിക്കൂറ തന്റെ വജ്രായുധം പുറത്തെടുത്തത്. ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ തരികൾ നിർമ്മിച്ചിരിക്കുന്നത്. എത്ര വിയർത്താലും മണിക്കൂറുകളോളം നിലനിൽക്കുന്ന ആ തീവ്രമായ സുഗന്ധം, ചർമ്മത്തിന് നൽകുന്ന തണുപ്പ്, പിന്നെ ഏത് സാധാരണക്കാരന്റെയും പോക്കറ്റിലൊതുങ്ങുന്ന വില! മൈസൂർ സാൻഡൽ സോപ്പിനൊപ്പം ഈ പൗഡർ ടിന്നും വാങ്ങി വീട്ടിലെ ഷെൽഫിൽ വെക്കുന്നത് അക്കാലത്ത് ഒരു അന്തസ്സായിരുന്നു. ഒരു പരസ്യത്തിന്റെ പോലും സഹായമില്ലാതെ, വായ്മൊഴിയായി പകർന്നുപോയ വിശ്വാസ്യതയായിരുന്നു അതിന്റെ കരുത്ത്.
ബിസിനസ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളെ കൃത്യമായി വൈവിധ്യവൽക്കരിച്ചു. സോപ്പും ചന്ദനത്തിരിയും ഡിറ്റർജന്റും പൗഡറുമെല്ലാം ഒന്നിനുപുറകെ ഒന്നായി വിപണിയിലെത്തിച്ച് അവർ തങ്ങളുടെ സാമ്രാജ്യം വിപുലീകരിച്ചു.
പോണ്ട്‌സും, നൈസിലും, ഡെർമികൂളും, യാർഡ്‌ലിയുമൊക്കെ കടുത്ത മത്സരവുമായി വിപണിയിൽ വട്ടമിട്ടു പറന്നിട്ടും കുട്ടിക്കൂറയുടെ കസേര ഇളക്കാൻ അവർക്കായില്ല. കാരണം, കുറ്റിക്കൂറ വിറ്റത് വെറുമൊരു പൗഡറല്ല, മറിച്ച് ഒരു ജനതയുടെ ‘നൊസ്റ്റാൾജിയ’ ആയിരുന്നു. പണ്ടൊക്കെ നാട്ടിൽ നിന്നും ബന്ധുവീടുകളിലേക്ക് പോകുമ്പോൾ സ്നേഹത്തോടെ സമ്മാനമായി കൊടുത്തിരുന്ന ആ പഴയ ടിന്നുകൾ ഇന്നും പലരുടെയും ഓർമ്മച്ചെപ്പിലുണ്ട്.
തീർച്ചയായും കാലം മാറി. ഇന്ന് പുതിയ തലമുറ പൗഡർ ടിന്നുകൾ ഉപേക്ഷിച്ച് ഇന്റർനാഷണൽ ടാൽക്കം പൌഡറുകളിലേക്കും കോംപാക്ട് പൌഡറുകളിലേക്കും വഴിമാറി. ടാൽക്കം പൗഡറുകളുടെ ആരോഗ്യവശങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. എങ്കിലും, പുതിയ സുഗന്ധങ്ങളുടെ ഈ ബഹളങ്ങൾക്കിടയിലും,ആ പഴയ ഓറഞ്ച് ഡപ്പിയുടെ അടപ്പ് തുറക്കുമ്പോൾ പുറത്തുവരുന്ന സുഗന്ധത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മെ നേരെ കൂട്ടിക്കൊണ്ടുപോകുന്നത് വിയർത്തുതുള്ളിയ കളിക്കളങ്ങളിലേക്കും, അമ്മയുടെ സ്നേഹത്തണലിലേക്കും, ഒരിക്കലും തിരിച്ചുവരാത്ത ആ സുന്ദരമായ ബാല്യകാലത്തിലേക്കുമാണ്. ബ്രാൻഡുകൾ പലതുണ്ടാകാം, പക്ഷേ ഓർമ്മകളുടെ സുഗന്ധത്തിന് ഒരൊറ്റ പേരേയുള്ളൂ—അത് കുട്ടിക്കൂറയാണ്












