ദിസ്പുർ : അസമിലെ ജോർഹട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു. ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 ട്രാൻസ്പോർട്ട് വിമാനം ആണ് ലാൻഡിംഗിനിടെ തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കോ-പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹം നിലവിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വീരമൃത്യു വരിച്ചവരിൽ 2 അഗ്നിവീരന്മാരും ഉൾപ്പെടുന്നുണ്ട്.
ശനിയാഴ്ച രാവിലെ 10 മണിയോടെ ജോർഹട്ടിലെ റൗറിയ വ്യോമസേനാ താവളത്തിലായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദരുണ സംഭവം നടന്നത്. വ്യോമസേനയുടെ 43-ാം സ്ക്വാഡ്രന്റെ ഭാഗമായ വിമാനം ചരക്കുമായി പതിവ് സർവീസ് നടത്തി തിരികെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വിമാനം റൺവേയിൽ ഇറങ്ങാനാകാതെ എയർസ്ട്രിപ്പിന് പുറത്തേക്ക് തകർന്നുവീഴുകയായിരുന്നു. വിമാനം നിലംപതിച്ചതിന് തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു.
സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാറാം കുമാവത്, അഗ്നിവീർവായു ഡാനിഷ് ആലം എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. ഡ്യൂട്ടിക്കിടെ പരമോന്നത ത്യാഗം ചെയ്ത ജവാന്മാരുടെ വിയോഗത്തിൽ വ്യോമസേന ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. പരിക്കേറ്റ കോ-പൈലറ്റിന് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.








