പാകിസ്താന്റെ അടിച്ചമർത്തൽ ഭരണത്തിനും സൈനിക അധിനിവേശത്തിനുമെതിരെ പാക് അധിനിവേശ കശ്മീരിൽ (PoK) ജനകീയ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു. പാക് അധിനിവേശ കശ്മീരിലെ പ്രമുഖ നഗരമായ രാവലാകോട്ടിൽ (Rawalakot) ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ ആരംഭിച്ച വമ്പിച്ച പ്രതിഷേധ സമരം തുടർച്ചയായ ഏഴാം ദിവസവും ജനസാഗരമായി മാറിയിരിക്കുകയാണ്. സമീപകാല ചരിത്രത്തിൽ പാകിസ്താൻ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ ജനകീയ മുന്നേറ്റത്തിനാണ് ഇപ്പോൾ പിഒകെ സാക്ഷ്യം വഹിക്കുന്നത്. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ആളുകളാണ് പാക് സൈന്യത്തിനും ഇസ്‌ലാമാബാദ് ഭരണകൂടത്തിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി ലോങ് മാർച്ചുകളിലും ധർണ്ണകളിലും പങ്കെടുക്കുന്നത്. പ്രക്ഷോഭകരെ അടിച്ചമർത്താൻ പാക് സൈന്യവും പോലീസും നടത്തിയ വെടിവെയ്പ്പിലും അക്രമങ്ങളിലും ഏഴ് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതോടെ ജനരോഷം നിയന്ത്രണാതീതമായിരിക്കുകയാണ്.
അതിനിടെ, പ്രക്ഷോഭ വേദിയിൽ വെച്ച് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ (General Asim Munir) പേരെടുത്തു പരാമർശിച്ചുകൊണ്ട് കശ്മീരി നേതാക്കൾ നടത്തിയ പരസ്യ വെല്ലുവിളി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ജെഎഎസി നേതാവ് ഖ്വാജ മെഹ്റാൻ പാക് സൈന്യത്തിനും ജനറൽ അസിം മുനീറിനുമെതിരെ കടുത്ത ഭാഷയിലാണ് ആഞ്ഞടിച്ചത്. “ഈ പ്രക്ഷോഭത്തിന് വേണ്ടി ഞങ്ങളുടെ ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണ്. പക്ഷേ ഒന്നുറപ്പിച്ചു പറയാം, കശ്മീർ നിങ്ങളുടെ ആരുടെയും കുടുംബസ്വത്തോ തന്തയുടെ വകയോ അല്ല!” എന്നായിരുന്നു ജനറൽ അസിം മുനീറിന് നേരെ വിരൽചൂണ്ടി ഖ്വാജ മെഹ്റാൻ പ്രഖ്യാപിച്ചത്. പാക് അധിനിവേശ ചരിത്രത്തിൽ ഇതുവരെ ഒരു കശ്മീരി നേതാവും പാകിസ്താന്റെ സർവ്വാധികാരിയായ സൈനിക മേധാവിക്കെതിരെ ഇത്രയും പരസ്യവും ശക്തവുമായ പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ കടുത്ത ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ നിന്നുള്ള പൂർണ്ണമായ സാമ്പത്തിക-രാഷ്ട്രീയ സ്വയംഭരണവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ആവശ്യപ്പെട്ടാണ് നിലവിൽ പ്രക്ഷോഭകർ തെരുവ് കീഴടക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് ഭരണകൂടത്തോട് കടുത്ത പ്രഖ്യാപനവുമായി സർക്കാർ ജീവനക്കാരോട് കൂട്ടത്തോടെ രാജിവെക്കാൻ സമരസമിതി ആഹ്വാനം ചെയ്തുകഴിഞ്ഞു. തങ്ങളുടെ മണ്ണിലെ പ്രകൃതിവിഭവങ്ങൾ മുഴുവൻ കൊള്ളയടിക്കുന്ന പാക് സൈന്യത്തിന് ഇനി ഒരു തരത്തിലുള്ള നികുതിയും നൽകില്ലെന്നും ജീവനക്കാർ ഭരണകൂടത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് സമര നേതാക്കളുടെ ഒടുവിലത്തെ ആഹ്വാനം. കശ്മീരിലെ വികസന മുരടിപ്പും അതിരൂക്ഷമായ പട്ടിണിയും വിലക്കയറ്റവും ജനങ്ങളെ പൂർണ്ണമായി പാക് വിരുദ്ധരാക്കി മാറ്റിയിരിക്കുകയാണ്.












