തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നായ 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം, മുൻ മുഖ്യപരിശീലകൻ രവി ശാസ്ത്രി തന്നിൽ വരുത്തിയ വൻ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിൽ 10 ഇന്നിങ്സുകളിൽ നിന്ന് വെറും 134 റൺസ് മാത്രം നേടി കടുത്ത മാനസിക വിഷമതകളിലൂടെ കടന്നുപോയ സമയത്താണ് ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. തന്റെ സ്വന്തം ബ്രാൻഡായ ‘വൺ8’ (One8) ന്റെ യൂട്യൂബ് ചാനലിൽ നടത്തിയ തുറന്നുപറച്ചിലിലാണ് 37-കാരനായ കോഹ്‌ലി ശാസ്ത്രിയുമായുള്ള ആ അവിസ്മരണീയ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചത്.
2014-15 ഓസ്‌ട്രേലിയൻ പര്യടനത്തിന് തൊട്ടുമുമ്പ് രവി ശാസ്ത്രി തന്നോട് ചോദിച്ച ലളിതമായ ഒരു ചോദ്യമാണ് തന്റെ ബാറ്റിങ് ശൈലിയെയും കരിയറിനെയും മാറ്റിമറിച്ചതെന്ന് കോഹ്‌ലി ഓർക്കുന്നു “ഇംഗ്ലണ്ടിലെ പരാജയങ്ങൾക്ക് ശേഷം ഞാൻ വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് ശാസ്ത്രി എന്നെ പെട്ടെന്ന് സമ്മർദ്ദത്തിലാക്കിയില്ല. ആദ്യം അദ്ദേഹം എന്നെ മനസ്സിലാക്കാനും ഒരു നല്ല ബന്ധം സ്ഥാപിക്കാനുമാണ് ശ്രമിച്ചത്. തുടർന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം എന്നോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ‘നിനക്ക് ബൗൺസറുകളെ നേരിടാൻ പേടിയുണ്ടോ?’. ഞാൻ പറഞ്ഞു: ‘ഇല്ല, എനിക്ക് പേടിയില്ല’. എങ്കിൽ നീ ‘ക്രീസിന് വെളിയിൽ ഇറങ്ങി നിൽക്കൂ’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”
തനിക്ക് പരിചിതമായ പഴയ ബാറ്റിങ് രീതികളിൽ തന്നെ ഒതുങ്ങിക്കൂടിയിരുന്നെങ്കിൽ തന്റെ കരിയർ അവിടെ അവസാനിക്കുമായിരുന്നുവെന്ന് കോഹ്‌ലി കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ ഉപദേശം സ്വീകരിച്ച് ക്രീസിന് പുറത്തിറങ്ങി നിന്ന് ലെങ്ത് ബോളുകളെ ‘ഓൺ ദി അപ്പ്’ ഡ്രൈവ് ചെയ്യാൻ താൻ പഠിച്ചു. ആ മാറ്റം വലിയ വിജയമായി മാറി. തുടർന്ന് നടന്ന 2014-15 ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 8 ഇന്നിങ്സുകളിൽ നിന്ന് 86.50 ശരാശരിയിൽ 4 സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 692 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ടീം ഡയറക്ടറായി രവി ശാസ്ത്രി ഡ്രെസ്സിങ് റൂമിലേക്ക് കടന്നുവന്ന് ആദ്യമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിലെ തീവ്രത കണ്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് കോഹ്‌ലി വെളിപ്പെടുത്തി.
“ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം ഞങ്ങൾ എല്ലാവരും മാനസികമായി തകർന്നിരിക്കുകയായിരുന്നു. ആ സമയത്താണ് അദ്ദേഹം വന്ന് ഡ്രെസ്സിങ് റൂമിൽ സംസാരിച്ചു തുടങ്ങിയത്. അത് കേട്ടതും ഞാൻ ശരിക്കും വിറച്ചുപോയി. മുഖാമുഖം നിന്ന് ഒരാൾ ഇത്രയും തീവ്രതയോടെ സംസാരിക്കുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്. അതോടെ എന്റെ മുഴുവൻ ശ്രദ്ധയും അദ്ദേഹത്തിലേക്ക് തിരിഞ്ഞു. തകർന്നുപോയ കപ്പലിനെ നിയന്ത്രിച്ച് നേർവഴിക്ക് നടത്താൻ അന്ന് ഞങ്ങൾക്ക് അങ്ങനെയൊരാളെ ആവശ്യമായിരുന്നു.”
2014 ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീം ഡയറക്ടറായി എത്തിയ ശാസ്ത്രി 2015 ലോകകപ്പ് വരെ ആ പദവിയിൽ തുടർന്നു. പിന്നീട് 2017 മുതൽ 2021 വരെ അദ്ദേഹം ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായും സേവനമനുഷ്ഠിച്ചു.












