സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ കോടികൾ മുടക്കി സ്ഥാപിച്ച നിർമ്മിത ബുദ്ധി (AI) ക്യാമറകൾ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് ഇനിയും പിരിഞ്ഞുകിട്ടാനുള്ളത് കോടികൾ. പിഴത്തുക കുടിശ്ശിക തീർപ്പാക്കാൻ പകുതി തുകയായി കുറച്ചുനൽകിയ ഇളവ് പ്രഖ്യാപിച്ചിട്ടുപോലും ഭൂരിഭാഗം വാഹന ഉടമകളും ഇത് ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് 20 വരെയുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 594.67 കോടി രൂപയാണ് പിഴയിനത്തിൽ മോട്ടോർ വാഹനവകുപ്പിന് ഇനി ലഭിക്കാനുള്ളത്. സംസ്ഥാനത്താകെ 87.52 ലക്ഷം പേരാണ് ചലാൻ ലഭിച്ചിട്ടും ഇനിയും പിഴയടക്കാതെ മോട്ടോർ വാഹന വകുപ്പിനെ വെട്ടിച്ചുകൊണ്ട് നടക്കുന്നത്.
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി 2023 ജൂൺ മുതലാണ് കേരളത്തിലെ റോഡുകളിൽ എഐ ക്യാമറകൾ വഴി നിരീക്ഷണം ശക്തമാക്കിയത്. പദ്ധതി തുടങ്ങി കഴിഞ്ഞ മെയ് മാസം വരെയുള്ള കാലയളവിൽ 1.42 കോടി പേർക്കാണ് വിവിധ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി ചലാൻ അയച്ചത്. ആകെ 922.04 കോടി രൂപയുടെ പിഴയാണ് ഇത്രയും പേർക്കായി ചുമത്തിയത്. എന്നാൽ ഇതിൽ 55.52 ലക്ഷം പേർ മാത്രം അടച്ച 327 കോടി രൂപ മാത്രമാണ് സർക്കാരിലേക്ക് എത്തിയത്. ബാക്കി തുക ഈടാക്കാൻ വേണ്ടിയാണ് കഴിഞ്ഞ ഏപ്രിൽ അവസാനം വരെ മോട്ടോർ വാഹന വകുപ്പ് വൺ ടൈം സെറ്റിൽമെന്റ് എന്ന രീതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചത്. 2024 ഡിസംബർ വരെയുള്ള കേസുകളിൽ പിഴത്തുകയുടെ പകുതി മാത്രം അടച്ചാൽ മതിയെന്നായിരുന്നു ഓഫർ. എന്നാൽ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തിയത് വെറും 3.92 ലക്ഷം പേർ മാത്രമാണ്. ഇതിലൂടെ ഖജനാവിലേക്ക് എത്തിയത് 13.04 കോടി രൂപ മാത്രമാണ്.
225 കോടി രൂപയുടെ ഭീമമായ തുക മുടക്കി സ്ഥാപിച്ച 675 എഐ ക്യാമറകളിൽ നിന്നാണ് ഇത്രയും അധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ക്യാമറകൾ വന്നതിനു ശേഷം സംസ്ഥാനത്തെ റോഡപകടങ്ങളുടെ നിരക്കിൽ 7.5 ശതമാനം കുറവുണ്ടായെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ക്യാമറകൾ സ്ഥാപിച്ച കമ്പനിക്ക് കരാർ പ്രകാരം 36.95 കോടി രൂപ കൂടി സർക്കാർ നൽകാനുണ്ടെന്ന് കാണിച്ച് അവർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിക്ക് പണം നൽകാനും കോടികളുടെ കുടിശ്ശിക തീർപ്പാക്കാനും മോട്ടോർ വാഹന വകുപ്പ് നടപടികൾ കർശനമാക്കും. വരും ദിവസങ്ങളിൽ പിഴയടക്കാത്ത വാഹനങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനും, ലൈസൻസും ആർസി ബുക്കും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് വകുപ്പ് കടക്കുമെന്നാണ് സൂചന.











