തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യക്തിഹത്യയ്ക്കും സൈബറാക്രമണത്തിനുമെതിരെ നിയമപോരാട്ടവുമായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ വലിയ സംഭവമായിരുന്നുവെന്ന് സ്വയം പറഞ്ഞുനടക്കുന്ന ചില മുതിർന്ന വ്യക്തികൾക്കും ഈ കേസിൽ കൃത്യമായ ‘പണി’ കൊടുക്കുമെന്നും ലക്ഷ്മിപ്രിയ തന്റെ കുറിപ്പിലൂടെ ശക്തമായ മുന്നറിയിപ്പ് നൽകുന്നു. സിനിമയിൽ മുൻപ് സജീവമായിരുന്ന ചില പ്രമുഖർ തനിക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിലുണ്ടെന്ന സൂചനയാണ് താരം ഇതിലൂടെ നൽകുന്നത്.
തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വ്യക്തിഅധിക്ഷേപം നടത്തിയവർക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ കൊച്ചി ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ ലക്ഷ്മിപ്രിയ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച 93 ഓളം വീഡിയോകളും അവയുടെ ലിങ്കുകളും താരം അന്വേഷണസംഘത്തിന് തെളിവായി കൈമാറിയിട്ടുണ്ട്. കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൈബർ സെല്ലിൽ നിന്നും ലഭിക്കുന്ന വിവരം.
തന്റെ ഈ പോരാട്ടം വ്യക്തിപരമായ ഒന്നിന് വേണ്ടിയല്ലെന്നും, ഡിജിറ്റൽ ഇടങ്ങളിൽ നിരന്തരം വേട്ടയാടപ്പെടുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞ് സമയം കളയാതെ സ്വന്തമായി എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്കണമെന്നും സൈബർ ഗുണ്ടകളെ താരം ഉപദേശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ഈ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് ലക്ഷ്മിപ്രിയയുടെ ധീരമായ നിലപാടിന് പിന്തുണയുമായി രംഗത്തെത്തുന്നത്.












