ഐപിഎൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുന്ന വൻ ട്രേഡ് വാർത്തകളാണ് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. മോശം ഫോമിലുള്ള നായകൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ടീമിലെത്തിക്കാൻ മുംബൈ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
2024 മുതൽ 2026 വരെയുള്ള മൂന്ന് സീസണുകളിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച ഹാർദിക് പാണ്ഡ്യയെ രാജസ്ഥാൻ റോയൽസിന് കൈമാറാനാണ് മുംബൈയുടെ നീക്കം. പകരം രാജസ്ഥാന്റെ സ്റ്റാർ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മുംബൈ സ്വന്തമാക്കും. 2026 സീസണിന് മുന്നോടിയായി 16.35 കോടി രൂപയ്ക്കാണ് ഹാർദിക്കിനെ മുംബൈ നിലനിർത്തിയിരുന്നത്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ഹാർദിക് പൂർണ്ണ പരാജയമായി മാറി. 2026 സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 206 റൺസ് മാത്രമാണ് ഹാർദിക് നേടിയത്. ബൗളിങ്ങിലാകട്ടെ 11.42 എന്ന മോശം എക്കോണമിയിൽ വെറും 4 വിക്കറ്റുകൾ മാത്രമാണ് താരം വീഴ്ത്തിയത്. ഹാർദിക്കിന് കീഴിൽ മുംബൈ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
ഹാർദിക്കിന് പുറമെ മുംബൈയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീം റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് ഇന്ത്യൻ ട്വന്റി-20 ടീമിലെ സ്ഥാനവും നായകസ്ഥാനവും നഷ്ടമായിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂര്യകുമാറിനെ ഒഴിവാക്കിയിരുന്നു.
മുതിർന്ന താരം രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചും മുംബൈ ഇന്ത്യൻസ് ഉടൻ തീരുമാനമെടുക്കും. ഇതിന്റെ ഭാഗമായാണ് ഭാവി ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെ ടീമിലെത്തിക്കാൻ മുംബൈ ശ്രമിക്കുന്നത്. പരുക്ക് കാരണം 2026 സീസണിലെ എല്ലാ മത്സരങ്ങളും രോഹിത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും കളിച്ച 9 മത്സരങ്ങളിൽ നിന്ന് 157.22 സ്ട്രൈക്ക് റേറ്റിൽ 283 റൺസ് നേടി രോഹിത് മികവ് പുലർത്തിയിരുന്നു. 2027 ഐപിഎൽ സീസൺ രോഹിത് ശർമ്മയുടെ കരിയറിലെ അവസാന സീസണായേക്കുമെന്നാണ് സൂചനകൾ.
2020-ന് ശേഷം ഐപിഎൽ കിരീടം നേടാനാകാത്ത മുംബൈ ഇന്ത്യൻസ്, ടീമിനെ അടിമുടി പൊളിച്ചെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഹാർദിക്കിനെ മാറ്റുന്നതോടെ ടീമിനെ നയിക്കാൻ ഒരു പുതിയ ക്യാപ്റ്റനെ മുംബൈ തിരയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തിലക് വർമ്മയാണ് മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് ഏറ്റവും മുന്നിലുള്ളത്.












