കൊൽക്കത്ത : ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്തിരിക്കുകയാണ്. കൊൽക്കത്തയിൽ നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അത്യാധുനിക കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ചത്. ദുനാഗിരി (Dunagiri), അഗ്രായ് (Agray), സൻശോധക് (Sanshodhak) എന്നീ മൂന്ന് കപ്പലുകളാണ്പ്രതിരോധ രംഗത്തെ ആത്മനിർഭർ ഭാരതത്തിന്റെ കരുത്തായി മാറിയിരിക്കുന്നത്. 75% തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ നാവികസേനയുടെ ‘വാർഷിപ്പ് ഡിസൈൻ ബ്യൂറോ’ രൂപകൽപ്പന ചെയ്ത ഈ മൂന്ന് കപ്പലുകളും നിർമ്മിച്ചത് കൊൽക്കത്തയിലെ പ്രശസ്തമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ആണ്. കപ്പലുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളിലും സാങ്കേതികവിദ്യയിലും 75 ശതമാനത്തിലധികം ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യയിലെ ഇരുനൂറിലധികം ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ഇത് രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമായി.
ഈ പുതിയ കപ്പലുകളിൽ ഐ.എൻ.എസ് ദുനാഗിരി ഒരു സ്റ്റെൽത്ത് ഫ്രിഗേറ്റ് ആണ്.
പ്രൊജക്റ്റ് 17A പദ്ധതിക്ക് കീഴിൽ നിർമ്മിച്ച അഞ്ചാമത്തെ അത്യാധുനിക സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റാണിത്. ശത്രുക്കളുടെ റഡാറുകളുടെ കണ്ണിൽ പെടാതെ ഒളിഞ്ഞുമാറാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യ ഇതിനുണ്ട്. ബ്രഹ്മോസ് ഉപരിതല-ഉപരിതല സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഇടത്തരം ദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 149 മീറ്റർ നീളമുള്ള ഈ കപ്പലിന് 6,670 ടൺ ഭാരമുണ്ട്. മണിക്കൂറിൽ 28 നോട്ട് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇതിൽ 225 ജീവനക്കാരെ ഒരേസമയം ഉൾക്കൊള്ളാനാകും.
ഐ.എൻ.എസ് അഗ്രായ് ഒരു അന്തർവാഹിനി പ്രതിരോധ കപ്പലാണ്. അർണാല ക്ലാസ് പദ്ധതിയിലെ നാലാമത്തെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ആണ് അഗ്രായ്. ആഴം കുറഞ്ഞ തീരദേശ മേഖലകളിൽ ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ജോലി. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, ഇന്ത്യയിൽ തന്നെ നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ കടലിലും കൃത്യതയോടെ പ്രവർത്തിക്കുന്ന സോണാർ സംവിധാനങ്ങൾ എന്നിവ ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഐ.എൻ.എസ് സൻശോധക് ഒരു സർവേ കപ്പലാണ്.
ഹൈഡ്രോഗ്രാഫിക് സർവേകൾക്കായി നിർമ്മിച്ച നാലാമത്തെ വലിയ സർവേ കപ്പലാണിത്. പ്രതിരോധ ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സ്വയം നിയന്ത്രിത അണ്ടർവാട്ടർ വാഹനങ്ങളും , റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 110 മീറ്റർ നീളമുള്ള ഈ കപ്പലിന് ഹെലികോപ്റ്റർ ലാൻഡിങ് സൗകര്യവുമുണ്ട്. കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും, കടലിലെ താല്കാലിക ആശുപത്രിയായും ഇതിനെ ഉപയോഗിക്കാൻ സാധിക്കും.











