ഇന്ത്യയെ പ്രതിരോധ ഉത്പാദന മേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ് സർക്കാർ വിഭാവനം ചെയ്ത യുപി പ്രതിരോധ വ്യവസായ ഇടനാഴി (UPDIC) വൻ വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 39,571 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. ഇതിൽ 13,486 കോടി രൂപയുടെ പ്രൊജക്റ്റുകൾ ഇതിനകം തന്നെ ഭൂമിയിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ മാത്രം 15,300 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ കെൽപ്പുള്ള ഒമ്പത് നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് കരുത്തുപകരുന്നതാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ ഈ വമ്പൻ വ്യവസായ കുതിപ്പ്.
ഉത്തർപ്രദേശ് എക്സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (UPEIDA) മേൽനോട്ടത്തിൽ കാൺപൂർ, ഝാൻസി, ലഖ്‌നൗ, അലിഗഡ്, ആഗ്ര, ചിത്രകൂട് എന്നീ ആറ് തന്ത്രപ്രധാന മേഖലകൾ (Nodes) കേന്ദ്രീകരിച്ചാണ് ഈ പ്രതിരോധ ഇടനാഴി വികസിപ്പിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത 2,095 ഹെക്ടർ ഭൂമിയിൽ 1,141 ഹെക്ടറും വിവിധ പ്രമുഖ വ്യവസായ ഗ്രൂപ്പുകൾക്ക് അനുവദിച്ചുകഴിഞ്ഞു. നിലവിൽ 65 പ്രമുഖ കമ്പനികളാണ് ഇവിടെ അത്യാധുനിക പ്രതിരോധ സാമഗ്രികൾ നിർമ്മിക്കാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ കാൺപൂരിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയിരിക്കുന്നത് – 12,948 കോടി രൂപ. തൊട്ടുപിന്നാലെയുള്ള ഝാൻസിയിൽ 12,190 കോടി രൂപയുടെയും, ലഖ്‌നൗവിൽ 4,850 കോടി രൂപയുടെയും നിക്ഷേപങ്ങൾ വന്നിട്ടുണ്ട്. അലിഗഡ് (4,581 കോടി), ചിത്രകൂട് (4,392 കോടി), ആഗ്ര (607 കോടി) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ നിക്ഷേപ കണക്കുകൾ. അടുത്ത 5 വർഷത്തിനുള്ളിൽ 25,000 കോടിയുടെ അധിക നിക്ഷേപവും 22,000 പുതിയ തൊഴിലവസരങ്ങളും കൂടിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്ന 2027 മാർച്ചോടെ 14 പുതിയ വ്യവസായ യൂണിറ്റുകൾ കൂടി ഇവിടെ ഉത്പാദനം ആരംഭിക്കുമെന്ന് യുപിഡിഐസി ചീഫ് ജനറൽ മാനേജർ കേണൽ സഞ്ജയ് സിംഗ് വ്യക്തമാക്കി.
അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് കാൺപൂരിൽ സ്ഥാപിച്ച 1,500 കോടി രൂപയുടെ രാജ്യത്തെ ഏറ്റവും വലിയ വെടിക്കോപ്പ് നിർമ്മാണ ശാലയാണ് ഈ ഇടനാഴിയിലെ പ്രധാന ആകർഷണം. ഇതിനുപുറമെ ലഖ്‌നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് 300 കോടി രൂപ മുടക്കി നിർമ്മിച്ച അത്യാധുനിക ബ്രഹ്മോസ് എൻജി (BrahMos NG) മിസൈൽ നിർമ്മാണ യൂണിറ്റും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ലഖ്‌നൗവിലെ തന്നെ ഏരോലോയ് ടെക്നോളജീസിന്റെ ടൈറ്റാനിയം കാസ്റ്റിംഗ് പ്ലാന്റും, അലിഗഡിൽ വെരിവിൻ ഡിഫൻസ് കമ്പനിയുടെ ചെറുകിട ആയുധ നിർമ്മാണ യൂണിറ്റും സജീവമാണ്. കൃഷിയെയും പരമ്പരാഗത വ്യവസായങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന ഉത്തർപ്രദേശിനെ ആഗോള നിലവാരമുള്ള അത്യാധുനിക സാങ്കേതിക ഹബ്ബാക്കി മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് യുപി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുകേഷ് ബഹാദൂർ സിംഗ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നതിൽ ഈ പ്രതിരോധ ഇടനാഴി നിർണായക പങ്കുവഹിക്കുമെന്നാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ വിലയിരുത്തൽ.












