ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പലവിധ വേഷപ്പകർച്ചകൾ കണ്ടിട്ടുണ്ടെങ്കിലും ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി തലവനുമായ അരവിന്ദ് കെജ്രിവാളിന്റെ പുതിയ ‘അവതാരം’ കണ്ട് അക്ഷരാർത്ഥത്തിൽ അന്തംവിട്ടിരിക്കുകയാണ് രാഷ്ട്രീയ ലോകം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഹനുമാൻ ചാലിസയും രാമരാജ്യവുമൊക്കെ മാറിമാറി പയറ്റി നോക്കിയ കെജ്രിവാൾ, ഇതാ ഒടുവിൽ താനാണ് രാജ്യത്തെ ‘യഥാർത്ഥ സനാതനി’ എന്ന പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നു.
ബിജെപി ശ്രീരാമന്റെ പേര് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും, യഥാർത്ഥ ഭക്തിയോടെ സനാതന മൂല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ആം ആദ്മി പാർട്ടി മാത്രമാണെന്നുമാണ് കെജ്രിവാളിന്റെ പുതിയ കണ്ടുപിടുത്തം.
ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് കൃത്യം 891 ദിവസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ ‘നമ്പർ ടു’ ആയ ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് അയോധ്യ സന്ദർശിച്ചില്ല എന്ന് ദിവസങ്ങൾ എണ്ണി തിട്ടപ്പെടുത്തിയാണ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ ചോദിച്ചത്. ഇതിനിടയിൽ അമിത് ഷാ 42 തവണ പ്രസംഗങ്ങളിൽ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചെന്നും വോട്ട് ചോദിച്ചെന്നും കെജ്രിവാൾ പറയുന്നു. ബിജെപിക്കാർക്ക് ദൈവഭയമില്ലെന്നും അതുകൊണ്ടാണ് അവർ അവിടെ ‘കാണിക്ക മോഷ്ടിക്കുന്നത്’ എന്നുമാണ് കെജ്രിവാളിന്റെ അടുത്ത തള്ള്. രാമക്ഷേത്ര നിർമാണത്തെയും പ്രതിഷ്ഠയെയും പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർ പെട്ടെന്ന് ക്ഷേത്രത്തിലെ കാണിക്കയെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടുന്നത് കാണുമ്പോൾ ജനങ്ങൾക്ക് ചിരി അടക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.
നിലവിൽ പഞ്ചാബിലെ എല്ലാ നഗരങ്ങളിലും എഎപി സർക്കാർ ‘ഭജൻ സന്ധ്യകൾ’ സംഘടിപ്പിക്കുന്നുണ്ടെന്നും, ഇങ്ങനെയൊരു സനാതന സേവനം രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നുമാണ് കെജ്രിവാൾ അവകാശപ്പെടുന്നത്. ഡൽഹിയിലും പഞ്ചാബിലും സൗജന്യ തീർത്ഥയാത്രകൾ ഒരുക്കുന്നത് തങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഒരു വശത്ത് സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയണം എന്ന് പറയുന്ന തമിഴ്‌നാട്ടിലെ സഖ്യകക്ഷികളോട് ചേർന്നുനിൽക്കുകയും, മറുവശത്ത് വോട്ട് കിട്ടാൻ താൻ ‘യഥാർത്ഥ സനാതനി’ ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന കെജ്രിവാളിന്റെ ഈ ഇരട്ടത്താപ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത ഡൽഹി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കെജ്രിവാൾ ഇനിയും എന്തൊക്കെ വേഷങ്ങൾ കെട്ടേണ്ടി വരും എന്ന് കണ്ടുതന്നെ അറിയണം!










