ഫിഫ ലോകകപ്പ് ഫൈനലിൽ അപൂർവമായൊരു തർക്കവിഷയത്തിൽ കേന്ദ്രബിന്ദുവായി മാറി വിവാദത്തിൽ പെട്ടിരിക്കുകയാണ് അർജന്റീന ഇതിഹാസവും നായകനുമായ ലയണൽ മെസി. മത്സരത്തിനിടെ കൈകൊണ്ട് വായ മൂടി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്പാനിഷ് പ്രതിരോധ താരം മാർക്ക് കുക്കുറേയയെ ശിക്ഷിക്കണമെന്ന് മെസി റഫറി സ്ലാവ്കോ വിൻസിചിനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടതാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.
മത്സരത്തിൽ സ്പെയിനിനെതിരെ ഹതാശരായി നിൽക്കുന്നതിനിടെ അർജന്റീനയ്ക്ക് നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസിനെ നഷ്ടപ്പെട്ട് 10 പേരായി ചുരുങ്ങേണ്ടി വന്നിരുന്നു. പാവ് കുബാർസിയെ അപകടകരമായി വീഴ്ത്തിയതിന് എൻസോ രണ്ടാം മഞ്ഞ കാർഡ് വാങ്ങി ചുവപ്പ് കാർഡോടെ പുറത്തുപോവുകയായിരുന്നു. റഫറിയുടെ ഈ തീരുമാനത്തിനെതിരെ അർജന്റീന താരങ്ങൾ വിൻസിചിന് ചുറ്റും നിന്ന് പ്രതിഷേധിക്കുന്നതിനിടയിലാണ് കുക്കുറേയ മെസിയുടെ അടുത്തേക്ക് വന്നത്. ഈ സമയത്ത് കൈകൊണ്ട് വായ ഭാഗികമായി മറച്ചുപിടിച്ച് സംസാരിച്ച കുക്കുറേയ പെട്ടെന്നുതന്നെ കൈ മാറ്റുന്നത് ടെലിവിഷൻ ക്യാമറകളിൽ വ്യക്തമായിരുന്നു.
കുക്കുറേയ കൈ മുഖത്ത് വെച്ചത് കണ്ട മെസി, തർക്കത്തിനിടെ അദ്ദേഹത്തിന് നേരെ ശിക്ഷാ നടപടിയെടുക്കണമെന്ന് റഫറിയോട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതിഹാസ താരത്തിന്റെ ഈ നീക്കമാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. മെസിയുടെ ഈ ശ്രമം ഒരു കൊച്ചുകുട്ടിയുടെ വാശി പോലെയാണെന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്. വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ താരങ്ങൾ പരസ്പരം പറയാതിരിക്കുന്നതിന് വേണ്ടിയാണ് കളത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ മുഖത്ത് കൈവെച്ച് സംസാരിക്കാൻ പാടില്ല എന്ന നിയമം ഫിഫ പരിഷ്കരിച്ചത്. അനുചിതമായോ തർക്കത്തിന്റെ ഭാഗമായോ വായ മൂടി സംസാരിക്കുന്നത് ബോധ്യപ്പെട്ടാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് കാണിച്ച് താരത്തെ പുറത്താക്കാമെന്നാണ് നിയമം. ഈ നിയമലംഘനത്തിന് ടൂർണമെന്റിന്റെ തുടക്കത്തിൽ പരാഗ്വെയുടെ മിഗ്വേൽ അൽമിറോണും ഇക്വഡോർ താരം പിയറോ ഹിൻകാപിയും റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു.
എന്നാൽ കുക്കുറേയയുടെ കാര്യത്തിൽ അത്തരമൊരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് റഫറി വിൻസിച് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹം നടപടിയൊന്നും എടുത്തില്ല. അതേസമയം, അവസാന ഘട്ടത്തിൽ അർജന്റീന 10 പേരായതോടെ കുക്കുറേയ കൂടി പുറത്തായാൽ സ്പെയിനും സമാന രീതിയിൽ 10 പേരാകുമെന്ന് കണക്കുകൂട്ടിയാണ് മെസി ഇത്തരമൊരു കുതന്ത്രം പ്രയോഗിച്ചതെന്നാണ് കമന്റേറ്റർമാരും ഫുട്ബോൾ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴിമാറിയത്.
മറ്റൊരാളെ ചുവപ്പ് കാർഡ് കൊടുപ്പിച്ച് പുറത്താക്കാൻ നോക്കുന്ന ഒരു കൊച്ചുകുട്ടിയാകരുത് മെസി എന്നും, ഇത്തരം കാര്യങ്ങൾക്കൊക്കെ കാർഡ് കാണിച്ചു തുടങ്ങിയാൽ ഫുട്ബോൾ തന്നെ അവസാനിച്ചുപോകുമെന്നും മുൻ ഇംഗ്ലണ്ട് പ്രതിരോധ താരം ലീ ഡിക്സൻ രൂക്ഷമായി വിമർശിച്ചു. അർജന്റീന ഇങ്ങനെയൊക്കെയാണ് കളിക്കുന്നതെന്നും എന്നാൽ മെസിയെപ്പോലെ ഒരാൾ അങ്ങനെ ചെയ്യുന്നത് കാണുന്നത് സങ്കടകരമാണെന്നും ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി തുറന്നടിച്ചു. ഫൈനലിൽ സ്പെയിൻ എത്രമാത്രം ആധിപത്യം പുലർത്തുന്നുണ്ടെന്ന് മെസി മനസ്സിലാക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹം പോലും ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാൻ ഒരുമ്പെട്ടതെന്നും മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോ ഹാർട്ടും പ്രതികരിച്ചു.












