വനിതാ ഏഷ്യാ കപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിന് ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം. ദുബായിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ വെറും 55 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏകപക്ഷീയ ജയം ആഘോഷമാക്കിയത്. ഇന്ത്യൻ സ്പിൻ കരുത്തിന് മുന്നിൽ പതറിയ പാകിസ്ഥാൻ നിരയിൽ ഓപ്പണർമാരായ ഷവാൽ സുൽഫിക്കറും മുനീബ അലിയും ഒഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ് എന്ന നിലയിലായിരുന്ന പാകിസ്ഥാൻ, പിന്നീട് വെറും 28 റൺസ് ചേർക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു. എൻ. ശ്രീ ചരണി, പ്രേമ റാവത്ത്, ദീപ്തി ശർമ്മ, ഷഫാലി വർമ്മ എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ നിരയുടെ മാസ്മരിക പ്രകടനമാണ് പാക് പതനം പൂർത്തിയാക്കിയത്.
തുടർന്ന് വെറും 56 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി ഷഫാലി വർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്. ഈ പ്രകടനത്തോടെ വനിതാ ടി20 ക്രിക്കറ്റിൽ 3,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന (22 വർഷവും 220 ദിവസവും) നേട്ടവും നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ (2,182 പന്തുകൾ) ഏറ്റവും വേഗമേറിയ താരമെന്ന റെക്കോർഡും ഷഫാലി സ്വന്തമാക്കി.
തുടർന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാക് ക്യാപ്റ്റൻ ഫാത്തിമ സന തിരിച്ചടിക്കാൻ നോക്കിയെങ്കിലും, ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും ചേർന്ന് ടീമിനെ 8.4 ഓവറിൽ അനായാസം വിജയതീരത്തെത്തിച്ചു. ഷഫാലിയെ പുറത്താക്കിയ ശേഷം ഫാത്തിമ സന നടത്തിയ അനാവശ്യ പ്രകോപനപരമായ ആഹ്ലാദപ്രകടനത്തിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും ട്രോളുകളുമാണ് ഉയരുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന തുടർച്ചയായ അഞ്ചാം ടി20 വിജയമാണിത്.












