നമ്മുടെ കൺമുന്നിൽ ഒരാൾ നെഞ്ചുപൊത്തി പെട്ടെന്ന് കുഴഞ്ഞുവീഴുമ്പോൾ ‘അയാൾക്ക് ഹാർട്ട് അറ്റാക്ക് വന്നു’ എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന അവസ്ഥകളെല്ലാം ഹാർട്ട് അറ്റാക്ക് ആകണമെന്നില്ല, അത് പലപ്പോഴും ‘കാർഡിയാക് അറസ്റ്റ്’ (Cardiac Arrest) ആകാനാണ് സാധ്യത. ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും ഒരേപോലെ ജീവന് ഭീഷണിയുയർത്തുന്ന അടിയന്തിര സാഹചര്യങ്ങളാണെങ്കിലും ഇവ രണ്ടും തികച്ചും വ്യത്യസ്തമായ രണ്ട് രോഗാവസ്ഥകളാണ്. ഇത് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്, കാരണം ഈ രണ്ട് അവസ്ഥകളിലും രോഗിക്ക് നൽകേണ്ട പ്രഥമശുശ്രൂഷകൾ വ്യത്യസ്തമാണ്. കൃത്യമായ സമയത്ത് ഇവ തിരിച്ചറിഞ്ഞ് ഇടപെട്ടാൽ ഒരു മനുഷ്യന്റെ വിലപ്പെട്ട ജീവൻ നമുക്ക് തിരിച്ചുപിടിക്കാനാകും. ഫരീദാബാദിലെ സർവോദയ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. അമിത് കുമാർ വ്യക്തമാക്കുന്നതുപോലെ, ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കുന്നത് അടിയന്തിര ഘട്ടങ്ങളിൽ ശരിയായ രീതിയിൽ പ്രതികരിക്കാൻ നമ്മെ സഹായിക്കും.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) നിർവചനപ്രകാരം ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ‘ഹാർട്ട് അറ്റാക്ക്’ അഥവാ ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന ധമനികളിൽ (Arteries) കൊഴുപ്പ് അടിഞ്ഞുകൂടിയോ അല്ലാതെയോ ഉണ്ടാകുന്ന തടസ്സങ്ങൾ കാരണമാണ് ഇത് സംഭവിക്കുന്നത്. രക്തയോട്ടം നിലയ്ക്കുന്നതോടെ ഹൃദയത്തിന്റെ ആ ഭാഗത്തെ പേശികൾ നശിക്കാൻ തുടങ്ങുന്നു. ഹാർട്ട് അറ്റാക്ക് സംഭവിക്കുന്ന വ്യക്തിക്ക് പൂർണ്ണമായി ബോധം നഷ്ടപ്പെടണമെന്നില്ല. കടുത്ത നെഞ്ചുവേദന, കൈകളിലേക്കും കഴുത്തിലേക്കും പടരുന്ന വേദന, അമിതമായി വിയർക്കുക, ശ്വാസംമുട്ടൽ, ക്ഷീണം, തലകറക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ ഘട്ടത്തിൽ രോഗിയെ എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. വൈകുംതോറും ഹൃദയപേശികൾക്ക് സംഭവിക്കുന്ന കേടുപാടുകൾ വർദ്ധിക്കും.
അതേസമയം, ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വൈദ്യുത തരംഗങ്ങളിലുണ്ടാകുന്ന തകരാറ് (Electrical Failure) മൂലം ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് ‘കാർഡിയാക് അറസ്റ്റ്’. യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും ഇല്ലാതെയായിരിക്കും ഇത് സംഭവിക്കുക. ഹൃദയം പെട്ടെന്ന് അനിയന്ത്രിതമായി മിടിക്കുകയോ (Arrhythmia) അല്ലെങ്കിൽ പൂർണ്ണമായി നിശ്ചലമാവുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള രക്തവിതരണം പൂർണ്ണമായി നിലയ്ക്കുന്നു. കാർഡിയാക് അറസ്റ്റ് സംഭവിച്ച സെക്കൻഡുകൾക്കുള്ളിൽ തന്നെ വ്യക്തി ബോധരഹിതനായി വീഴുകയും ശ്വാസമെടുപ്പ് നിലയ്ക്കുകയും ചെയ്യും. പൾസ് പരിശോധിച്ചാൽ മിടിപ്പ് ഒട്ടും കാണുകയുമില്ല. ഹാർട്ട് അറ്റാക്ക് വന്ന ഒരു വ്യക്തിക്ക് കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അത് കാർഡിയാക് അറസ്റ്റിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
കാർഡിയാക് അറസ്റ്റ് സംഭവിച്ച ഒരാളുടെ ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യം ഉടൻ തന്നെ സി.പി.ആർ (CPR – Cardiopulmonary Resuscitation) നൽകുക എന്നതാണ്. രോഗി കുഴഞ്ഞുവീണ് ബോധമില്ലാതെ കിടക്കുകയാണെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ഒപ്പം ഒട്ടും സമയം കളയാതെ സി.പി.ആർ നൽകാൻ ആരംഭിക്കുകയും വേണം. രോഗിയുടെ നെഞ്ചിന്റെ മധ്യഭാഗത്തായി കൈപ്പത്തികൾ ഒന്നിനുമേൽ ഒന്നായി വെച്ച് ശക്തമായും വേഗത്തിലും അമർത്തുകയാണ് (Chest Compressions) ഇതിൽ ചെയ്യേണ്ടത്. ഒരു മിനിറ്റിൽ 100 മുതൽ 120 തവണ എന്ന തോതിൽ 2 ഇഞ്ച് ആഴത്തിൽ വേണം നെഞ്ചിൽ അമർത്താൻ. ഇത് ഹൃദയത്തിന്റെ പമ്പിംഗ് താൽക്കാലികമായി പുനഃസ്ഥാപിക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനും സഹായിക്കും. ഓർക്കുക, ഹാർട്ട് അറ്റാക്ക് വന്ന, ബോധമുള്ള ഒരു രോഗിക്ക് സി.പി.ആർ നൽകേണ്ട ആവശ്യമില്ല. എന്നാൽ ബോധവും ശ്വാസവും നിലച്ച കാർഡിയാക് അറസ്റ്റ് രോഗിക്ക് ആദ്യത്തെ മിനിറ്റുകളിൽ നൽകുന്ന സി.പി.ആർ അവരുടെ അതിജീവന സാധ്യത ഇരട്ടിയായി വർദ്ധിപ്പിക്കും. ഈ അറിവ് നിങ്ങളുടെ വിരൽത്തുമ്പിൽ സൂക്ഷിക്കുക, ഒരുപക്ഷേ നാളെ ഇതൊരു ജീവൻ രക്ഷിച്ചേക്കാം.









