കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന പേരിൽ തനിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതിനിടെ മറുപടിയും വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഇസ്‌ലാം സ്ത്രീകളെ കുഴിച്ചുമൂടുന്ന മതമല്ലെന്നും, തങ്ങൾ ആരും അത്തരം കാര്യങ്ങൾ പറയുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
ഇസ്‌ലാം സ്ത്രീകൾക്ക് രണ്ടാം സ്ഥാനം മാത്രമാണ് നൽകിയതെന്ന് ആരോപിക്കുന്നത് തികച്ചും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി തങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങൾക്കുള്ള കാന്തപുരത്തിന്റെ മറുപടി. കാരന്തൂർ മർക്കസിന് കീഴിൽ പെൺകുട്ടികൾക്കായി മാത്രം പ്രത്യേക സ്കൂളും മദ്രസയും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതും മുഴുവൻ സ്ത്രീകളാണ്.
ഇതിനുപുറമെ അഞ്ഞൂറോളം അനാഥരായ പെൺകുട്ടികളുടെ സംരക്ഷണം മർക്കസ് ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അവരുടെ വസ്ത്രം, ഭക്ഷണം, പാർപ്പിടം, മരുന്ന് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും താൻ നേരിട്ടാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ കാന്തപുരം നടത്തിയ പ്രസ്താവനകളെ ചൊല്ലി സുന്നി വിഭാഗങ്ങൾക്കുള്ളിലും പൊതുസമൂഹത്തിലും വലിയ രാഷ്ട്രീയ പോരുമുറുകിയ പശ്ചാത്തലത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.












