കെഎസ്ആർടിസി ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് പകരം സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ച സ്ത്രീ യാത്രക്കാരെ ജീവനക്കാർ അധിക്ഷേപിച്ചതായി പരാതി. സ്ത്രീകളോട് കയറേണ്ടെന്നും പുരുഷന്മാരെ മാത്രം കയറ്റാമെന്നും പറഞ്ഞ് പരസ്യമായി ലിംഗവിവേചനം കാണിച്ചെന്നാണ് യാത്രക്കാരുടെ ആരോപണം. കാസർകോട് നിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോലിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകി.
കഴിഞ്ഞ ദിവസം കാനത്തൂർ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ചാണ് അമ്പതോളം സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ എൺപതോളം യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് തകരാറിലായത്. തുടർന്ന് ഇതേ റോഡിലൂടെ പിന്നാലെയെത്തിയ സ്വകാര്യ ബസിലേക്ക് യാത്രക്കാർ മാറിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബസ് നിർത്തി സ്ത്രീ യാത്രക്കാരെ കയറ്റാൻ ജീവനക്കാർ കൂട്ടാക്കിയില്ല. ‘സ്ത്രീകൾ കയറേണ്ടതില്ല, പുരുഷന്മാർ മാത്രം കയറിയാൽ മതി’ എന്ന് ജീവനക്കാർ പരസ്യമായി പറയുകയും സ്ത്രീകൾക്ക് നേരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.
സംസ്ഥാനത്ത് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി വഴി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതിലുള്ള കലിപ്പും വൈരാഗ്യവുമാണ് സ്വകാര്യ ബസ് ജീവനക്കാർ തീർത്തതെന്ന് യാത്രക്കാർ ആരോപിക്കുന്നു. പൊതുഗതാഗത സംവിധാനത്തിൽ പരസ്യമായി ലിംഗവിവേചനം കാണിച്ച ജീവനക്കാർക്കെതിരെയും പെർമിറ്റ് ലംഘനം നടത്തുന്ന ബസ് ഉടമയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാർ ആർടിഒയ്ക്ക് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.












