ഉത്തർപ്രദേശ് ടി20 ലീഗിൽ ലഖ്‌നൗ ഫാൽക്കൺസിനെ നയിക്കുന്ന സീനിയർ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ തകർപ്പൻ ബോളിംഗ് പ്രകടനത്തോടെ സെലക്ടർമാർക്ക് ശക്തമായ മറുപടി നൽകി. മീററ്റ് മാവെറിക്‌സിനെതിരായ മത്സരത്തിൽ വെറും 10 റൺസ് മാത്രം വഴങ്ങി നാല് നിർണായക വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്.
അക്ഷയ് ദുബെ, ഋതുരാജ് ശർമ്മ, ദിവ്യാൻഷ് രജ്പുത്, ദിവ്യാൻഷ് ജോഷി എന്നിവരെ പുറത്താക്കി എതിരാളികളുടെ നട്ടെല്ലൊടിച്ച ഭുവനേശ്വർ, 2.50 എന്ന അവിശ്വസനീയമായ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. പ്രായത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി തന്നെ എഴുതിത്തള്ളിയവർക്ക് മുന്നിൽ തന്റെ സ്വിംഗിനും കൃത്യതയ്ക്കും ഇപ്പോഴും മൂർച്ച തെല്ലും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.
മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നുള്ള തഴയലിനെക്കുറിച്ചും തന്റെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ടീമിൽ ഇല്ലാത്തതിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്നും പൂർണ്ണമായ മനസ്സമാധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പ്രധാന ക്രെഡിറ്റ് കുടുംബത്തിനാണ് നൽകുന്നത്. വീട്ടിൽ ആരും ക്രിക്കറ്റിനെക്കുറിച്ചോ, എന്തുകൊണ്ട് തന്നെ ടീമിലെടുത്തില്ല എന്നതിനെക്കുറിച്ചോ ചർച്ച ചെയ്യാറില്ല.
പ്രായം മാറുന്നതും തലമുറമാറ്റങ്ങൾ സംഭവിക്കുന്നതും കായികരംഗത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഈ അവസ്ഥ അനുഭവിക്കുന്ന ആദ്യത്തെ കളിക്കാരനല്ല താൻ, അവസാനത്തേതുമാകില്ല. രാജ്യത്തിന് വേണ്ടി ഇതിനകം കളിച്ചു കഴിഞ്ഞതിനാൽ പുതുതായി ഒന്നും വെട്ടിപ്പിടിക്കാനില്ലെന്നും, വീണ്ടുമൊരു അവസരം ലഭിച്ചാൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ഇന്ത്യൻ ടീമിനായി കളിക്കുമ്പോൾ പറഞ്ഞിരുന്നതിനേക്കാൾ ആഴത്തിൽ, അമിതമായി ചിന്തിക്കാതെ കളി ആസ്വദിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥം ഇപ്പോൾ മാത്രമാണ് തനിക്ക് പൂർണ്ണമായി അനുഭവിക്കാൻ കഴിയുന്നതെന്നും ഭുവനേശ്വർ കുമാർ വ്യക്തമാക്കി.












