ദേശീയ സമുദ്രനയം തീരുമാനിക്കുന്നതിനുള്ള യോഗത്തില്‍ കേരളത്തിന് പ്രതിനിധികളില്ലെന്ന് റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ നയത്തിന്റെ കരട് പരിശോധിക്കാനും ആശങ്കകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും അവസരമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ഒന്നോ രണ്ടോ പ്രതിനിധികളെ യോഗത്തിന് അയയ്ക്കണമെന്ന് കേന്ദ്രം മൂന്നാഴ്ചമുമ്പ് രേഖാമൂലം കേരളത്തെ അറിയിച്ചിരുന്നു. ഫിഷറീസ് ഡയറക്ടറോട് നേരിട്ട് ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം എന്നിട്ടും, ഒരു പ്രതിനിധിയെപ്പോലും അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ദേശീയ മത്സ്യനയം.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ അയ്യപ്പന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം തയ്യാറാക്കുന്നത്. ഈ സമിതിയില്‍ കേരളത്തിന് പ്രാതിനിധ്യം വേണമെന്ന് നേരത്തെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനനയം സംബന്ധിച്ച മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലും ഏകീകൃത മത്സ്യബന്ധന നിരോധനത്തെക്കുറിച്ചുള്ള ഡോ.സെയ്ദാറാവു കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തിലെ തൊഴിലാളികള്‍ക്ക് ദോഷകരമായ വ്യവസ്ഥയാണുണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയാണ് കേരളം അയ്യപ്പന് കമ്മിറ്റിയില്‍ പങ്കാളിത്തം നല്‍കണമെന്ന് കാണിച്ച് കത്തുനല്‍കിയത്.
മത്സ്യബന്ധനം ഭരണഘടനയില്‍ സംസ്ഥാന ലിസ്റ്റില്‍പ്പെട്ടതാണെന്നും അതിനാല്‍ ദേശീയനയം രൂപവത്കരിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം വേണമെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇത് കേന്ദ്രം തള്ളി. ഇന്ത്യയില്‍ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളി സംഘടനകളുണ്ടെന്നും ഇവര്‍ക്ക് കമ്മിറ്റിയില്‍ പങ്കാളിത്തം നല്‍കുക പ്രായോഗികമല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇതിന് പകരം, കരട്നയം തയ്യാറാക്കി എല്ലാസംസ്ഥാനങ്ങളിലെയും പ്രതിനിധികളുടെ അഭിപ്രായവും ആശങ്കയും പരിശോധിക്കാനായിരുന്നു തീരുമാനം. കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ യോഗത്തില്‍ കേരളം പ്രതിനിധികളെ അയക്കാത്തത് വലിയ തിരിച്ചടിയാകും. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതയില്‍ അമര്‍ഷമുണ്ട്.
Discussion about this post