തൃശൂര്‍ : നേതാക്കളും കുടുംബാംഗങ്ങളും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷികള്‍ ആകുന്നില്ല എന്ന തന്റെ അഭിപ്രായത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അഭിപ്രായ പ്രകടനം കുമ്പളങ്ങ കട്ടവന്റെ പുറത്തു പാടുണ്ടെന്ന പഴമൊഴിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നു നടന്‍ ശ്രീനിവാസന്‍ .
‘എന്റെ ലേഖനത്തില്‍ ഒരു പാര്‍ട്ടിയുടെ പേരും പറഞ്ഞിരുന്നില്ല. അപ്പോള്‍ സിപിഎം മാത്രം മറുപടി പറയുന്നതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്’.ശ്രീനിവാസന്‍ പറഞ്ഞു.അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായതു നാടിനുവേണ്ടിയാണെന്നാണു കോടിയേരി പറയുന്നത്. എന്റെ ആരോപണത്തിനു മറുപടി പറയാന്‍ അവരെയാണു അദ്ദേഹത്തിനു കൂട്ടുപിടിക്കേണ്ടിവന്നത്. ഞാന്‍ പറയുന്നതും അതാണ്. പണ്ടു നാടിനുവേണ്ടി മരിച്ചവരാണെങ്കില്‍ ഇന്നു നേതാക്കളുടെ നിലനില്‍പ്പിനുവേണ്ടി രക്തസാക്ഷികളെ ഉല്‍പ്പാദിപ്പിക്കുകയാണന്ന അഭിപ്രായം ഞാന്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ചോദ്യമാണു ഞാന്‍ അന്നും ഉന്നയിച്ചത്. ഒന്ന്, എന്തുകൊണ്ടു നേതാക്കളുടെ കുടുംബത്തില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല. രണ്ട്, നേതാക്കള്‍ ഉണ്ടാക്കുമെന്നു പറയുന്ന പ്രതിരോധ സായുധ സേനയില്‍ അവരുടെ മക്കള്‍ ഉണ്ടാകുമോ. മൂന്ന്, നേതാക്കള്‍ അവരുടെ കുടുംബങ്ങളുടെ ധവള പത്രം ഇറക്കുമോ. ഇതു എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും ചോദിക്കുന്നതാണ്. അതിനു നിറമില്ല. ഞാന്‍ നുണ പ്രചരിപ്പിക്കുകയാണെന്നു പറയുന്ന കോടിയേരി ആദ്യം ചെയ്യേണ്ടതു എന്തു നുണയാണ് പറഞ്ഞതെന്നു വ്യക്തമാക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Discussion about this post