ഒഡീഷ: വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ പോന്ന പ്രവൃത്തിയായിരുന്നു അജിത് സിങ് എന്ന മാധ്യപ്രവര്ത്തകന് നിര്വ്വഹിക്കുകയുണ്ടായത്. ഒഡീഷയിലെ കളഹന്തിയില്‍, ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാഞ്ഞ ഭര്‍ത്താവ് തോളില്‍ ശവശരീരം താങ്ങിയെടുത്ത് കിലോമീറ്ററുകളോളം നടന്ന സംഭവം ചിത്രീകരിച്ചതിനായിരുന്നു ‘ഒടിവി’യുടെ ഭവാനിപുത്ര റിപ്പോര്‍ട്ടറെ സമൂഹ മാധ്യമങ്ങള്‍ കണക്കിന് ആക്ഷേപിച്ചത്.
സഹായം നല്‍കാതെ ദൃശ്യങ്ങള്‍ ദീര്ഘനോരം പകര്‍ത്തിയതിനായിരുന്നു വലിയ തോതില്‍ ആക്ഷേപവും വിമര്‍ശനങ്ങളും അജിത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയതിനൊപ്പം ബന്ധപ്പെട്ടവരെ അജിത് വിവരം അറിയിച്ചു എന്ന യാഥാര്‍ഥ്യം അധികം ആരുമറിഞ്ഞിരുന്നില്ല. അജിത് വിളിച്ചറിയിച്ചത് അനുസരിച്ചായിരുന്നു പിന്നീട് ആംബുലന്‍സ് എത്തിച്ചേര്‍ന്നതും ദനാ മജ്ഹിക്ക് തന്റെ ഗ്രാമത്തിലേക്ക് ഭാര്യയുടെ ശവശരീരം എത്തിക്കാനും സാധിച്ചത്.
കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ലെന്ന് അജിത് പറയുന്നു. രാവിലെ വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ ബൈക്കില്‍ സ്ഥലത്തെത്തിയ റിപ്പോര്‍ട്ടര്‍ രണ്ട് മണിക്കൂറോളം നിര്‍ത്താതെ നടന്ന അച്ഛനെയും മകളേയും ആശ്വസിപ്പിക്കുക കൂടി ചെയ്തു. പിന്നീട് കളക്ടറെ വിളിച്ചപ്പോള്‍ സിഡിഎംഒയെ വിളിച്ച് ഒരു വാഹനം ഒരുക്കിത്തരാമെന്ന് പറയുകയായിരുന്നു. എന്നാല്‍ സിഡിഎംഒയുമായി ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി അജിത്തിന് മനസിലാവുകയായിരുന്നു.
തന്റെ ഫോണ്‍ പരിധിക്ക് പുറത്തായതിനാല്‍ ഒരു കോളും വന്നില്ല എന്നാണ് ഉദ്യോഗസ്ഥന് മറുപടി നല്‍കിയത്. എന്നാല്‍ എഡിഎംഒയെ വിളിച്ച് വേണ്ടത് ചെയ്യാമെന്ന് അജിത്തിന് ഉറപ്പ് ലഭിക്കുകയും ചെയ്തു. പക്ഷെ ആംബുലന്‍സിനായി വീണ്ടും ഒരുപാട് കാത്തുനില്‍ക്കേണ്ടി വരികയായിരുന്നു. അതിനിടയില്‍ ലാഞ്ജിഗാര്ഗ് എംഎല്‍എയുടെ പ്രതിനിധിയും സ്ഥലത്തത്തി. ആംബുലന്‍സിനായുള്ള കാത്തിരിപ്പ് അവസാനമില്ലാതെ തുടര്‍ന്നു.
ക്ഷമ നശിച്ച അജിത് ‘ബാലാജി മഹീന്ദ്ര സുരക്ഷായ സമിതി’ എന്ന സേവന സംഘടനയുടെ ആംബുലന്‍സ് ലഭിക്കാന്‍ ശ്രമം നടത്തി. വാഹനം വേഗത്തില്‍ തന്നെ സ്ഥലത്തെത്തി. പ്രമോദ് കുമാര്‍ ഖമാരി എന്ന ബിസിനസുകാരനാണ് ഇന്ധനം നിറക്കാന്‍ ഡ്രൈവര്‍ക്ക് പണം നല്‍കിയത്. മജ്ഹിയുടെ ജീവിതത്തിലെ ദുരന്തപൂര്‍ണമായ മണിക്കൂറുകള്‍ക്ക് അങ്ങനെ അവസാനമാകുകയായിരുന്നു. എന്നാല്‍, അജിത്തിന്റെ സല്പ്രവൃത്തിയെ കുറിച്ച് അറിയാതെ സമൂഹ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ചൊരിയുന്നതാണ് പിന്നീട് കണ്ടത്.
പത്രപ്രവര്‍ത്തകന്റെ സാമൂഹിക പ്രതിബദ്ധത, ആത്മാര്‍ത്ഥമായി ചെയ്ത റിപ്പോര്‍ട്ടര്‍ക്ക് പഴി കേള്‍ക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട കാര്യത്തില്‍ പൂര്‍ണ പരാജയമായ അധികൃതരെ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ല എന്നതും, രാജ്യം ഞെട്ടലോടെ കണ്ട സംഭവത്തിന്റെ പ്രധാന വൈരുദ്ധ്യമായി മാറുകയായിരുന്നു.
അതേസമയം ആശുപത്രിയില്‍ ആരോടും താന്‍ സഹായം ആവശ്യപ്പെട്ടില്ലായിരുന്നു എന്ന് മജ്ഹിയുടെ വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. ഭാര്യ മരിച്ചെന്നറിഞ്ഞതോടെ എന്താ ചെയ്യണ്ടേ എന്ന് ഒരു രൂപവും ഇല്ലായിരുന്നു. അതിനാല്‍ ആശുപത്രിയില്‍ ആരോടും പറയാതെ ഭാര്യുടെ മൃതശരീരവുമെടുത്ത് പോവുകയായിരുന്നു എന്നും മജ്ഹി പറഞ്ഞു.
Discussion about this post