ഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ, എണ്ണ ചോര്‍ത്തിയതിന് മുകേഷ് അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10000 കോടി രൂപ പിഴ കേന്ദ്രസര്‍ക്കാര്‍. ഉപയോഗിക്കാതെ കിടക്കുന്ന വാതകക്കിണറില്‍ നിന്നാണ് റിലയന്‍സ് പ്രകൃതി വാതകം മോഷ്ടിച്ചത്. റിലയന്‍സിനും സഹകമ്പനിയായ ബിപി ആന്‍ഡ് നിക്കോയ്ക്കുമാണ് പിഴ വിധിച്ചത്. തുക അടക്കാനാവശ്യപ്പെട്ട് ഈ രണ്ടു കമ്പനികള്‍ക്കും നോട്ടീസ് കൈമാറി.
കൃഷ്ണ ഗോദാവരി തടത്തിലെ ഒഎന്‍ജിസി എണ്ണപ്പാടത്തുള്ള പ്രകൃതി വാതകം കഴിഞ്ഞ ആറു വര്‍ഷമായി റിലയന്‍സ് ചോര്‍ത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ എണ്ണപ്പാടത്തിനടുത്തു തന്നെയുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്കാണ് ഈ പ്രകൃതി വാതകം മാറ്റിയത്. ഇതിനെ തുടര്‍ന്ന് ഒഎന്‍ജിസിയുടെ എണ്ണപ്പാടം പൂര്‍ണ്ണമായും വറ്റിപോയിരുന്നു.
എണ്ണ പ്രകൃതി വാതക കമ്മീഷന്റെ കൃഷ്ണ ഗോദാവരി തടത്തിലുള്ള കിണറുകളില്‍ നിന്ന് പ്രകൃതി വാതകം അടുത്തുള്ള റിലയന്‍സിന്റെ കിണറുകളിലേക്ക് വലിക്കുന്നുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ജസ്റ്റിസ് എ.പി. ഷാ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന് ഇതു ശരിയാണെന്ന് കണ്ടെത്തി. ഈ ബ്ളോക്കുകള്‍ റിലയന്‍സും ഭാരത് പെട്രോളിയവും (30 ശതമാനം) നൈകോ (10 ശതമാനം) ചേര്‍ന്നാണ് നടത്തിയിരുന്നത്. അതിനാല്‍ ഇവരും പിഴയുടെ പങ്ക് നല്‍കണം. പിഴത്തുക ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്ടര്‍ ജനറലാണ് നിശ്ചയിച്ചത്.
ഒഎന്‍ജിസി കിണറില്‍ നിന്ന് 1112.2 കോടി ഘനമീറ്റര്‍ ഗ്യാസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ ഗ്യാസ് അവര്‍ മറിച്ചുവില്‍ക്കുകയാണ് ചെയ്തത്.
പ്രതികരണമറിയിക്കാന്‍ 30 ദിവസം അനുവദിച്ചിട്ടുണ്ട്. പിഴ അടിച്ചതോടെ ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരി മൂക്കുകുത്തി.
ഗ്യാസിന്റെ വില, അത് എടുത്തതിനു വന്ന ചെലവ് തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് പിഴ നിശ്ചയിച്ചത്. ഗ്യാസ് സ്വാഭാവികമായും ഒരു ബ്ളോക്കില്‍ നിന്ന് അടുത്ത ബ്ളോക്കിലേക്ക് താനെ കടക്കും. റിലയന്‍സ് ഇങ്ങനെ ചോര്‍ന്നു കിട്ടുന്ന ഗ്യാസ് എടുത്ത് തങ്ങളുടേതാക്കി മറിച്ചുവില്‍ക്കുകയായിരുന്നു. 2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയാണ് ഈ കൊള്ളയടി നടന്നത്.
Discussion about this post