വാഷിംഗ്ടണ്‍: കടല്‍ യുദ്ധങ്ങളില്‍ പുതിയ പോര്‍മുഖമാകാന്‍ ആളില്ലാ അന്തര്‍വാഹിനികള്‍ വരുന്നു. റോബോട്ട് നിയന്ത്രിത അന്തര്‍വാഹിനികളെ സമുദ്രാന്തര്‍ഭാഗത്തു വിന്യസിക്കുന്നതിനുളള സാദ്ധ്യതകളേക്കുറിച്ചാണ് പെന്റഗണ്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിരീക്ഷണം നടത്തുന്നതു മുതല്‍ വേണ്ടി വന്നാല്‍ ആക്രമണമഴിച്ചു വിടുന്നതിനു വരെ പര്യാപ്തമായ വിദൂരനിയന്ത്രിത അന്തര്‍വാഹിനികള്‍ക്കു രൂപം നല്‍കുന്നതിനാണ് പെന്റഗണ്‍ ശ്രമിക്കുന്നതെന്ന് ഉയര്‍ന്ന നേവി ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ആളില്ലാ അന്തര്‍വാഹിനികള്‍ക്ക് ഡ്രോണുകള്‍ ആകാശത്ത് നേരിടുന്നതിലും വളരെയധികം സാങ്കേതിക പ്രതിസന്ധികള്‍ ഇതിനായി തരണം ചെയ്യേണ്ടതുണ്ട്. ഇതിനായി സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയുടെ വികസനം ആവശ്യമാണ്. പദ്ധതി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തര്‍ഭാഗത്തെ നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങളും, മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഘട്ടം ഘട്ടമായി വികസിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തര്‍ഭാഗത്തെ ശക്തമായ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ ലോഹം ഉള്‍പ്പെടെ ഇത്തരം അന്തര്‍വാഹിനികളുടെ നിര്‍മ്മിതിക്ക് നിരവധി സമസ്യകളെ ശാസ്ത്രലോകത്തിനു നേരിടേണ്ടതായുണ്ട്. ഇതിന്റെ പ്രാരംഭ മോഡലുകള്‍ സമുദ്രാന്തര്‍ഭാഗത്ത് പരീക്ഷിച്ചു വരികയാണെന്നാണ് വിവരം. മാസങ്ങളോളം സ്വയം നിയന്ത്രിത സംവിധാനമുപയോഗിച്ച് കടലിനടിയില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനിയാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.
ചൈനയും, റഷ്യയും സമാനമായ മേഖലയിലെ പരീക്ഷണങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ വന്‍ തുകകള്‍ നീക്കി വച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായി യു.എസ് നേവി 2015ല്‍ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ആളില്ലാ സാങ്കേതികവിദ്യയുടെ വികസനമാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. വരും വര്‍ഷങ്ങളില്‍ 3 ബില്യണ്‍ ഡോളര്‍ ഇതിനായി ചിലവഴിക്കാനാണ് പെന്റഗണ്‍ പദ്ധതിയിട്ടിരിക്കുന്നത്.
Discussion about this post