കൊച്ചി: ഡിസംബര്‍ ലക്കം ഭാഷാപോഷിണിയില്‍ അര്‍ദ്ധനഗ്നയായ കന്യാസ്ത്രീയെ ഉള്‍പ്പെടുത്തി യേശുക്രിസ്തുവിന്റെ അന്ത്യ അന്താഴത്തെ അനുസ്മരിപ്പിച്ച ചിത്രം ഉള്‍പ്പെടുത്തിയതും പിന്നീട് പിന്‍വലിച്ചതും സൃഷ്ടിച്ച വിവാദം വീണ്ടും തുടരുന്നു. ഇതേ ലക്കത്തില്‍ ശ്രീനാരായണ ഗുരുവിന്റെ കവര്‍ ചിത്രം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പത്രാധിപര്‍ വെള്ളാപ്പള്ളി നടേശനോട് നേരിട്ട് ഖേദപ്രകടനം നടത്തിയതും കത്തോലിക്കാ സഭാ നേതൃത്വത്തോട് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താത്തതുമാണ് വിശ്വാസികളുടെയിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നത്.
നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മനോരമയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിശ്വാസികളില്‍ നിന്ന് ഉയരുന്നത്. സഭാ നേതൃത്വം മനോരമയ്ക്കെതിരെ പരസ്യമായ പ്രതിഷേധനടപടികള്ക്കോ നിലപാടിനോ തയ്യാറായില്ലെങ്കിലും സംഘടനയ്ക്കുള്ളിലും പ്രാദേശിക നേതൃത്വവും ബഹിഷ്കരണ ആഹ്വാനവുമായി സജീവമാണ്.
ഭാഷാപോഷിണി മാസികയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരെയും വേദനിപ്പിച്ചതായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ക്രൈസ്തവ സന്യാസിനിമാരെ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കിന് സമര്‍പ്പിതരെയും അപമാനിച്ചതായും ആലഞ്ചേരി പ്രതികരിച്ചിരുന്നു.
രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതു വന്നു എന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. തങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഈ സംഭവത്തില്‍ വിശ്വാസികള്‍ പലയിടത്തും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് ഇറങ്ങിയതായി കാണുന്നു. ഇതേസമയം ആ മാസികയുടെ മാനേജ്മെന്റ് പത്രത്തിലൂടെ ക്ഷമാപണം നടത്തിയത് ഒരു ക്രിയാത്മക പ്രതികരണമായി കണക്കാക്കുന്നു. പ്രസ്തുത ചിത്രം ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ല. വിശ്വാസികളുടെ വികാരവിചാരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ എല്ലാവര്ക്കും ഇതു പാഠമാകണമെന്നും ആലഞ്ചേരി പറഞ്ഞിരുന്നു.
ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് വീഴ്ചയുണ്ടായാല്‍ അവര്‍ക്കെതിരെ തിരിയുന്നത് ഉചിതമല്ല എന്ന തലക്കെട്ടിലാണ് അതീവ പ്രാധാന്യത്തോടെ മനോരമാ ദിനപത്രം ഒന്നാം പേജില്‍ നല്‍കിയത്. മാധ്യമങ്ങളുടെ ഇച്ഛാശക്തി പല വിഷയങ്ങളില്‍ കരുത്തായെന്ന ആലഞ്ചേരിയുടെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഭാഷാപോഷിണിയിലെ ചിത്രം വിശ്വാസികളെ വേദനിപ്പിച്ചെന്നും സമര്‍പ്പിതരെ അപമാനിച്ചെന്നുമുള്ള ആലഞ്ചേരിയുടെ വാക്കുകള്‍ മനോരമ ഒഴിവാക്കിയിരുന്നു.
കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് മലയാള മനോരമാ എംഡി മാമ്മന്‍ മാത്യുവിന് അയച്ച കത്തില്‍ പ്രതികരണം ലഭിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഡിസംബര്‍ 16നാണ് കത്തയച്ചത്. ചിത്രത്തിന് വേണ്ടി ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നത് ഖേദകരമാണെന്നും ഇതിന്റെ ഉദ്യേശശുദ്ധി എങ്ങിനെയൊക്കെ വിശദീകരിച്ചാലും, കലയുടേയോ സാഹിത്യത്തിന്റെയോ എന്ത് മാനദണ്ഡം വച്ചുനോക്കിയാലും പ്രതിഷേധാര്‍ഹമാണെന്നും മലയാള മനോരമാ എംഡി മാമ്മന്‍ മാത്യുവിന് അയച്ച കത്തില്‍ ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു. നിലവിലുള്ള പ്രതികരണങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങള്‍ വ്യക്തിപരമാണ്. കൂട്ടായ തീരുമാനം ഉണ്ടായിട്ടില്ല. ഇത്തരം പ്രതികരണങ്ങള്‍ വിശ്വാസികളില്‍ നിന്നുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. ഞങ്ങള്‍ രേഖാമൂലം മനോരമാ മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചിരുന്നു. അതിന് ഒരു തരത്തിലുമുള്ള പ്രതികരണം ലഭിച്ചിട്ടില്ല.
ഭാഷാപോഷിണിയില്‍ വന്ന തെറ്റിന് മനോരമ സഭാ നേതൃത്വത്തോട് ഖേദപ്രകടനം നടത്തിയതായി എവിടെയും കണ്ടിട്ടില്ല. പത്രത്തിന്റെ ഒരു മൂലയ്ക്ക് എന്തോ കൊടുത്തതല്ലാതെ ആരെയും പ്രതികരണം മനോരമ അറിയിച്ചിട്ടില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കെസിബിസി കാണുന്നില്ല. ഒരു മറയ്ക്ക് പിന്നില്‍ നിന്ന് മനോരമ നിരന്തരം കത്തോലിക്കാ സഭയ്ക്കെതിരെ നീക്കം നടത്താറുണ്ട്. മനോരമയുടെ പ്രചരണത്തിന് വേണ്ടിയായിരുന്നില്ല സഭയ്ക്കെതിരെയുള്ള ഈ നീക്കം. അടുത്ത കാലത്തായി മനോരമയുടെ കത്തോലിക്കാ വിരുദ്ധ അജണ്ട സ്പഷ്ടമായിരുന്നു. ഞായറാഴ്ച ഞങ്ങള്‍ കെസിബിസി എക്സിക്യൂട്ടീവ് ചേരുകയാണ്. തുടര്‍ പ്രതികരണവും നടപടികളും എന്തായിരിക്കണം എന്നാണ് ഈ യോഗത്തില്‍ ആലോചിക്കുന്നത്. കത്തിന് സ്വാഭാവികമായി മറുപടി നല്കാന് പോലും മനോരമ തയ്യാറാകാത്തതും മനോരമയുടെ കത്തോലിക്കാ വിരുദ്ധ നയവും യോഗം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
[fb_peurl=”https://www.facebook.com/smymlourdesmathachurchmeenkulam/posts/1575788305781268″ bottom=”30″]
Discussion about this post